അയോധ്യ ഭൂമി തർക്ക വിഷയത്തിൽ മധ്യസ്ഥ ചർച്ചയ്ക്ക് സുപ്രീംകോടതി മൂന്നംഗ മധ്യസ്ഥ സംഘത്തെ നിയോഗിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണ ഘടനാ ബഞ്ചാണ് ഉത്തരവിട്ടത്. സുപ്രീംകോടതി മുൻ ജസ്റ്റിസ് ഖലീഫുള്ളയാണ് സമിതിയുടെ അധ്യക്ഷൻ. ശ്രീ.ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പിഞ്ചു എന്നിവരും സമിതിയിൽ അംഗങ്ങളാണ്.

ഫൈസബാദിലാണ് മധ്യസ്ഥ ചർച്ച നടത്തുക. ഉത്തർപ്രദേശ് സർക്കാർ മധ്യസ്ഥ സംഘത്തിന് സൗകര്യമൊരുക്കണം. ചർച്ചയുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്കുണ്ട്. ചർച്ചകൾ രഹസ്യമായിരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

ഒരാഴ്ചക്കകം ചർച്ച ആരംഭിക്കണം. ഏട്ട് ആഴ്ചക്കകം ചർച്ച പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്. ചർച്ചയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തും. മധ്യസ്ഥ ചർച്ചകൾക്ക് നിലവിൽ ഒരു തടസവുമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.