തിരുവനന്തപുരം പോത്തൻകോട് പട്ടാപ്പകല്‍ സുധീഷ് എന്ന യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന കേസില്‍ മൂന്നുപേർ കൂടി പിടിയിലായി. സച്ചിൻ, അരുൺ, ശ്രീരാജ് എന്നിവരാണ് പിടിയിലായത്. നേരത്തെ മൂന്ന്പേര്‍ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. ഇതോടെ കേസില്‍ പിടിക്കപ്പെട്ടവരുടെ എണ്ണം ആറായി. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒട്ടകം രാജേഷ്, ആഴൂര്‍ ഉണ്ണി എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സ്ഥിരീകരണം.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സുധീഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ പത്തംഗ സംഘത്തെ കണ്ട സുധീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി. ബോംബ് എറിഞ്ഞ് ഭീതിയുണ്ടാക്കിയ സംഘം വീടിന്റെ ജനലുകളും വാതിലുകളും അടിച്ച് തകർത്തശേഷം അകത്ത് കയറി സുധീഷിനെ തുടരേ വെട്ടുകയായിരുന്നു.
രണ്ട് ദിവസം മുമ്പ് മംഗലപുരത്ത് പ്രതികള്‍ കൊലപാതകം നടത്തേണ്ട രീതി സംബന്ധിച്ച് റിഹേഴ്‌സല്‍ നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സുധീഷ് ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു.