ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ് (Gunshot). യുഎസിലെ ഒരു സ്‌കൂളിൽ സഹപാഠികളെ വിദ്യാർത്ഥി വെടിവെച്ചുകൊന്നു. മിഷിഗൺ ഹൈസ്‌കൂളിലാണ് ദാരുണ സംഭവം അരങ്ങേറിയത്. 15 വയസ്സുകാരനായ വിദ്യാർത്ഥിയുടെ വെടിയേറ്റ് മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മിഷിഗൺ പോലീസ് അറിയിച്ചു. 14, 17 വയസ്സുള്ള രണ്ട് പെൺകുട്ടികളും 16 വയസ്സുള്ള ആൺകുട്ടിയുമാണ് മരണപ്പെട്ടത്. 15 മുതൽ 20 തവണ വിദ്യാർത്ഥി വെടിയുതിർത്തെന്നാണ് പോലീസ് കണ്ടെത്തൽ.
സംഭവത്തിൽ വിദ്യാർത്ഥിയെ സ്‌കൂളിൽ വച്ച് തന്നെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
പരിക്കേറ്റവരിൽ ഒരാൾ അധ്യാപികയാണ്. സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഞെട്ടൽ രേഖപ്പെടുത്തി. അമേരിക്ക അഭിമുഖീകരിക്കുന്ന പ്രത്യേക അവസ്ഥയെന്നാണ് മിഷിഗൺ ഗവർണർ ഗ്രേറ്റ്‌ചെൻ വിറ്റ്‌മെർ വിശേഷിപ്പിച്ചത്. വടക്കൻ ഡിട്രോയിറ്റിൽ നിന്നും 65 കിലോമീറ്റർ അകലെയുള്ള മിഷിഗൺ ഓക്‌സ്‌ഫോർഡ് ഹൈസ്‌കൂളിലാണ് തോക്കുമായെത്തിയ വിദ്യാർത്ഥി തന്റെ സഹപാഠികൾക്ക് നേരെ വെടിയുതിർത്തത്. പ്രകോപനത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.