മാവേലിക്കര: വാടകവീട്ടിൽ നിന്നും 30 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ യുവതിയുടെ ജാമ്യം റദ്ദാക്കി.2020 ഡിസംബർ 28 ന് തഴക്കരയിൽ ജില്ലാ ആശുപത്രിക്കു സമീപത്തെ വാടകവീട്ടിൽ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത കായംകുളം ചേരാവള്ളി തയ്യിൽ തെക്കേതിൽ നിമ്മിയുടെ (34) ജാമ്യമാണ് മാവേലിക്കര അഡീഷനൽ ജില്ലാ ജഡ്ജി വി ജി ശ്രീദേവി റദ്ദാക്കിയത്. 10 ദിവസത്തിനുള്ളിൽ യുവതി കീഴടങ്ങണമെന്നാണ് ഉത്തരവ്.
കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിനു വള്ളികുന്നത്തെ വാടകവീട്ടിൽനിന്നു നിമ്മിയെ കഞ്ചാവുമായി വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. തഴക്കര കേസിലെ ജാമ്യവ്യവസ്ഥകൾ നിമ്മി ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി സി ഐ സി ശ്രീജിത് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. തഴക്കരയിൽനിന്നു കഞ്ചാവ് കണ്ടെടുത്ത കേസിലെ മുഖ്യപ്രതി ഗുണ്ടാനേതാവ് പുന്നമ്മൂട് പോനകം എബനേസർ പുത്തൻവീട്ടിൽ ലിജു ഉമ്മൻ (42) ഒളിവിൽ പോയിരുന്നു. നിമ്മിയുടെ ചികിത്സയ്ക്കായി 2021 സെപ്റ്റംബർ 13നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴാണു ലിജു ഉമ്മൻ പിന്നീട് അറസ്റ്റിലായത്.