മുംബൈ : വിമത നീക്കത്തിന് ശേഷമുള്ള ആദ്യ ബലപരീക്ഷയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമതപക്ഷത്തിന് മുൻ തൂക്കം . മഹാരാഷ്ട്ര രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് പാർട്ടിയെ പിളർത്തി 8 എംഎൽഎമാരുമായി പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാർ എൻഡിഎ മുന്നണിയിലേക്കെത്തിയ ശേഷം ഇതാദ്യമായാണ് ഇരുവിഭാഗങ്ങളും തങ്ങളെ പിന്തുണയ്ക്കുന്നവരുടെ യോഗം വിളിച്ചത്. മുംബൈയിലെ ബാന്ദ്രയിലാണ് അജിത് പവാർ വിഭാഗത്തിന്റെ യോഗം നടക്കുന്നത്. അതേസമയം, ശരദ് പവാർ വിളിച്ച യോഗം മുംബൈയിലെ നരിമാൻ പോയിന്റിലാണ് ചേരുന്നത്. 32 എംഎൽഎമാരാണ് അജിത് പവാറിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ശരദ് പവാർ വിളിച്ച യോഗത്തിൽ നിലവിൽ 16 എംഎൽഎമാരാണ് പങ്കെടുക്കുന്നത്.
മഹാരാഷ്ട്ര നിയമസഭയിൽ എൻസിപിക്ക് ആകെ 53 എംഎൽഎമാരാണുള്ളത്. അയോഗ്യതാ ഭീഷണി നേരിടാൻ 36 പേരുടെ പിന്തുണ വേണം. 5 എംഎൽഎ മാർ ഇരു യോഗങ്ങളിലും ഇതുവരെയും എത്തിയിട്ടില്ല. അതിനിടെ, 35 എംഎൽഎമാർ യോഗത്തിൽ പങ്കെടുത്തതായി അജിത് പവാർ പക്ഷം അവകാശപ്പെട്ടു.
കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കാൻ മൂന്നിൽ രണ്ട് അംഗസംഖ്യയായ 36 പേരുടെ പിന്തുണ ആവശ്യമാണ്. അയോഗ്യത സംബന്ധിച്ച് ഇരുപക്ഷങ്ങളും സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. തന്റെ ചിത്രം പോസ്റ്ററുകളിൽ ഉപയോഗിക്കരുതെന്ന് ശരദ് പവാർ വിമതർക്ക് താക്കീത് നൽകി . അതിനിടെ, എൻസിപി പിളർന്നതായി തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സ്പീക്കർ രാഹുൽ നർവേക്കർ വ്യക്തമാക്കി.
അതിനിടെ അജിത് പവാറിനൊപ്പമായിരുന്ന 2 എംഎൽഎമാർ ശരദ് പവാർ പക്ഷത്തേക്ക് മടങ്ങിയെത്തി. സത്താറയിൽ നിന്നുള്ള മക്രാന്ത് പാട്ടീൽ, ഷഹാപുർ എംഎൽഎ ദൗലത്ത് ദരോഡ എന്നിവരാണ് എൻസിപി തിരിച്ചെത്തിയത്.