കുലശേഖരം: മദ്യപിച്ചെത്തിയ അച്ഛനെ പേടിച്ച് തോട്ടത്തിലൊളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവട്ടാറിന് സമീപം കുട്ടയ്‌ക്കാട് പാലവിള സ്വദേശി സുരേന്ദ്രനാണ് അറസ്റ്റിലായത്. സുരേന്ദ്രന്റെ മകൾ സുഷ്വിക ആണ് മരിച്ചത്. കുട്ടിയുടെ അമ്മ സുജിമോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
തിങ്കളാഴ്ച രാത്രിയായിരുന്നു ദാരുണ സംഭവം നടന്നത്.
മദ്യപിച്ചെത്തി സുരേന്ദ്രൻ ബഹളം വക്കാൻ തുടങ്ങിയതോടെ സുഷ്വികയും മൂത്ത സഹോദരങ്ങളും വീടിന് പുറത്തേക്ക് ഓടുകയും അടുത്തുള്ള ഒരു തോട്ടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇളയ കുഞ്ഞിനെ പാമ്പ് കടിച്ചത്. പന്ത്രണ്ട് വയസ്സുകാരനായ ചേട്ടനും, ഒമ്പത് വയസ്സുകാരിയായ ചേച്ചിക്കുമൊപ്പമാണ് സുഷ്വിക ഒളിച്ചിരുന്നത്.
എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ എന്തോ കടിച്ചെന്ന് പെൺകുട്ടി സഹോദരങ്ങളോട് പറയുകയായിരുന്നു. ഇവരുടെ അച്ഛനായ സുരേന്ദ്രൻ മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്‌ക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ തിരുവട്ടാർ പോലീസ് അന്വേഷണം തുടരുകയാണ്.