ഉത്തർപ്രദേശിൽ പ്രവാചകനിന്ദ ആരോപിച്ച് കലാപം സൃഷ്ടിച്ചവരോട് ഇരുമ്പുമുഷ്ടിയില്‍ മറുപടി നൽകി യോഗി ആദിത്യനാഥ്. ബുധനാഴ്ച പ്രയാഗ് രാജില്‍ കലാപം നടത്തിയ 59 പുതിയ കുറ്റവാളികളുടെ ഫോട്ടോകള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ പട്ടിക യോഗി സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്.
കലാപം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് അക്രമികളുടെ ഫോട്ടോകള്‍ ശേഖരിച്ചത്. കുറ്റവാളികളെ കണ്ടെത്തുന്നതിന് വേണ്ടി ഈ പോസ്റ്ററുകള്‍ പൊതു സ്ഥലങ്ങളില്‍ പതിപ്പിച്ചു. “കലാപത്തില്‍ കല്ലെറിയുകയും ഇഷ്ടികകൊണ്ട് എറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്ത വ്യക്തികളുടെ ഫോട്ടോഗ്രാഫുകളാണിവ. ഇവരെ പിടികൂടാന്‍ ഈ പോസ്റ്റര്‍ പൊലീസിന് സഹായകരമാവും”- സീനിയര്‍ പൊലീസ് സൂപ്രണ്ട് അജയ് കുമാര്‍ വ്യക്തമാക്കി. ഇവരെ തിരിച്ചറിഞ്ഞ് ഉറപ്പാക്കിയശേഷം അറസ്റ്റുകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രയാഗ് രാജ് കലാപത്തില്‍ മുഖ്യ പ്രതിയെന്ന് ആരോപിക്കുന്ന ജാവേദ് അഹമ്മദിന്‍റെ ഇരുനില വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് കഴിഞ്ഞ ദിവസമാണ് പൊളിച്ചു മാറ്റിയത്. ജാവേദ് അഹമ്മദിന്‍റെ ഉടമസ്ഥതയില്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടമാണെന്ന് കണ്ടെത്തിയ ശേഷമാണ് പൊളിച്ച് നീക്കിയത്. പൊളിക്കുന്നതിന് മുന്‍പ് വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഒട്ടേറെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യുന്ന ലഘുലേഖകളും കണ്ടെടുക്കുകയും ചെയ്‌തിരുന്നു.
ഇതിനിടെ, പ്രവാചക നിന്ദ പരാമർശത്തിൽ പ്രതിഷേധം തുടരാനുള്ള സാഹചര്യത്തിൽ വെള്ളിയാഴ്ച നമസ്കാരം നടക്കുന്ന നാളെ, സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയതായി ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. ജുമാ നമസ്കാരത്തിന് ശേഷം പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ച നിയോഗിച്ചതിന്റെ പത്തിരട്ടി പൊലീസകാരെ വിന്യസിക്കാനാണ് നീക്കം. മദ്രസകളിലെയും പള്ളികളിലെയും ചുമതലകളിൽ ഉള്ളവരോട് നിരന്തരം ചർച്ച നടത്തുന്നുണ്ട് എന്നും പൊലീസ് വ്യക്തമാക്കി.
പ്രവാചക നിന്ദാ പരാമർശത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഈ പ്രതിഷേധത്തിൽ പങ്കെടുത്ത 40 പേർ ഇപ്പോഴും ഒളിവിലാണ്. ഇവർ പൊലീസിന് മുന്നിൽ കീഴടങ്ങിയില്ലെങ്കിൽ, വാറണ്ട് പുറത്തിറക്കുമെന്നും, വീടുകൾ ലേലം ചെയ്യുമെന്നും യുപി പൊലീസ് അറിയിച്ചു.
ജൂൺ 10ന് യുപിയിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം വഹിച്ചുവെന്ന് പൊലീസ് പറയുന്ന ജാവേദ് അഹമ്മദിന്റെ വീട്ടിൽ നിന്ന് പരിശോധനയ്ക്കിടെ കണ്ടെത്തിയ വസ്തുക്കളുടെ വിവരം യുപി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ജനങ്ങളോട് വലിയരീതിയിൽ ജനങ്ങളോട് ഒത്തുകൂടാൻ ആഹ്വാനം ചെയ്യുന്ന ലഘുലേഖകൾ ഉൾപ്പെടെ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.
എന്നാൽ, പ്രവാചകനിന്ദ ആരോപിച്ച് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ ഇന്ത്യയിലും പുറത്തും ഉയരുന്ന മുസ്ലിം പ്രതിഷേധങ്ങളോട് പ്രതികരിച്ച് ഇന്ത്യയില്‍ ജീവിക്കുന്ന ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്റീന്‍. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ അവിടുത്തെ മുസ്ലിങ്ങള്‍ നടത്തുന്ന പീഡനം തുറന്നുകാട്ടുന്ന ‘ലജ്ജ’ എന്ന നോവല്‍ എഴുതിയതിന്‍റെ പേരില്‍ പ്രവാചക നിന്ദ നടത്തിയെന്ന കുറ്റം ആരോപിക്കപ്പെട്ട ബംഗ്ലാദേശിലെ നോവലിസ്റ്റ് കൂടിയാണ് തസ്ലിമ നസ്റീന്‍. അവിടെ തലവെട്ട് ഭീഷണി വന്നതോടെ ഇന്ത്യയിലും യൂറോപ്പിലുമായി ജീവിക്കുകയാണ് തസ്ലിമക.
സമാനമായ പ്രവാചക നിന്ദാക്കുറ്റം നേരിടുന്ന നൂപുര്‍ ശര്‍മ്മയുടെ പ്രശ്നത്തില്‍ ഇന്ത്യയില്‍ ഉയരുന്ന മുസ്ലിം പ്രതിഷേധം കണ്ട് ട്വീറ്റിലൂടെയായിരുന്നു തസ്ലിമ നസ്റിന്‍ പ്രതികരിച്ചത്. ന്‍റെ പ്രതികരണം. “ഇന്ന് മുഹമ്മദ് നബി ജീവിച്ചിരുന്നെങ്കില്‍ ലോകമെമ്പാടുമുള്ള മുസ്ലിം മതഭ്രാന്തന്മാരുടെ ഭ്രാന്ത് കണ്ട് ഞെട്ടിയേനെ”- ഇതായിരുന്നു തസ്ലിമ നസ്റീന്‍ ട്വിറ്ററില്‍ നടത്തിയ പ്രതികരണം.
നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ വിവിധ നഗരങ്ങളായ ദല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഭ്രാന്തമായ പ്രതിഷേധങ്ങളാണ് നടന്നത്. അയല്‍രാജ്യമായ ബംഗ്ലാദേശിലും പ്രകടനങ്ങള്‍ നടന്നു.