കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപാറ മുതുകാട്ടിൽ ഭിന്നശേഷിക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചക്കിട്ടപ്പാറ പഞ്ചായത്ത് മുതുകാട് വളയത്ത് ജോസഫ് (വി.പാപ്പച്ചൻ) ആണ് മരിച്ചത്. വികലാംഗ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പാപ്പച്ചൻ നേരത്തെ മന്ത്രിക്കും പഞ്ചായത്ത് അധികൃതർക്കും കത്തു നൽകിയിരുന്നു. കിടപ്പു രോഗിയായ മകൾക്കും ജോസഫിനും കഴിഞ്ഞ അഞ്ചു മാസമായി പെൻഷൻ മുടങ്ങിയിരുന്നു.
അയൽവാസികളാണ് ഇന്ന് ഉച്ചയ്ക്ക് ജോസഫിനെ വീട്ടിൽ നിലയിൽ കണ്ടെത്തിയത്. മുടങ്ങിയ പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് ഉൾപ്പെടെ ജോസഫ് പരാതി നൽകിയിരുന്നു. ഒരു വർഷം മുൻപു ഭാര്യ മരിച്ചതോടെ, കിടപ്പുരോഗിയും ഭിന്നശേഷിക്കാരിയുമായ മകളെ അനാഥാലയത്തിലാക്കിയിരുന്നു.
തന്റെയും മകളുടെയും പെൻഷൻ 15 ദിവസത്തിനകം അനുവദിക്കണമെന്ന് മന്ത്രി, ജില്ലാ കലക്ടർ, പെരുവണ്ണാമൂഴി പൊലീസ്, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കു ജോസഫ് പരാതി നൽകിയിരുന്നു. പെൻഷൻ അനുവദിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫിസിൽ ആത്മഹത്യ ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറിക്കു നൽകിയ കത്തിൽ പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് ജോസഫിന്റെ വീട്ടിലെത്തി സംസാരിച്ചു. ഒരാഴ്ച മുൻപ് പഞ്ചായത്ത് സെക്രട്ടറിക്കു വീണ്ടും പരാതി നൽകിയിരുന്നു.