കൊച്ചി: 52 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതി ഫിർദോസ് അലിയെ കുടുക്കിയത് ചെരുപ്പും ഫെയ്‌സ്‌ബുക്കുമെന്ന് സൂചന. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ കൈതക്കാട്ടിൽ വച്ചാണ് 52 കാരി ക്രൂരമായ പീഡനത്തിന് ഇരയായത്. നോർത്ത് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതി വയോധികയെ പരിചയപ്പെട്ടത്. ആലുവയിലേക്ക് പോകാൻ സഹായിക്കാം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഫിർദോസ് അലി ക്രൂര കൃത്യം നടത്തിയത്. സംഭവസ്ഥലത്തു നിന്ന് പ്രതിയുടെ ചെരുപ്പ് പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഇയാളുടെ ഫെയ്‌സ്‌ബുക്ക് പ്രൊഫൈൽ പരിശോധിച്ചപ്പോൾ അതേ ചെരുപ്പണിഞ്ഞ ഫോട്ടോ പോലീസിനു കിട്ടിയിരുന്നു. കൃത്യത്തിന് ശേഷം ട്രെയിനിലടക്കം യാത്ര ചെയ്‌ത പ്രതിയെ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്. പ്രതിയെ കൃത്യം നടത്തിയ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഫിർദോസ് അലി കുറ്റം സമ്മതിച്ചിട്ടുണ്ട്.
പത്തുവർഷത്തിലേറെയായി എറണാകുളത്ത് താമസിച്ചു വരികയായിരുന്നു ഫിർദോസ് അലി. അതുകൊണ്ടുതന്നെ ഇയാൾക്ക് മലയാള ഭാഷ അനായാസം സംസാരിക്കാനറിയാം. ബലാത്സംഗത്തിനിരയായ സ്ത്രീ ആലപ്പുഴ സ്വദേശിനിയാണ്. മൂന്നുമണിക്കൂറോളം പ്രതി പീഡിപ്പിച്ചുവെന്നും പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ വയോധികയുടെ നിലവിളി കേട്ട നാട്ടുകാരാണ് ഇരയെ ആശുപത്രിയിൽ എത്തിച്ചത്. സ്ത്രീ ഇപ്പോൾ കളമശ്ശേരി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.