കൊച്ചി: എറണാകുളം പറവൂരില്‍ 68 പേർ ക്ക് ഭക്ഷ്യവിഷബാധഏൽക്കാനിടയാക്കിയ മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി . സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടർന്നാണ് നടപടിയുണ്ടായത്.
മജ്‍ലിസ് ഹോട്ടലിലെ ചീഫ് കുക്കിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോട്ടലുടമസ്ഥർക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68 ആയി. രണ്ടു കുട്ടികൾ ഉൾപ്പടെ 28 പേരെ പറവൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ ചെറായി സ്വദേശിനി ഗീതുവിനെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി.