കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേത് ആണെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുകയാണ്. സാമ്പത്തിക പരിധിയില്ലാതെ ഏത് പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് അനുമതി നൽകുന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ, ഇതിൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി വക്താവ് സന്ദീപ് വാചസ്പതി.
ഊരാളുങ്കൽ സൊസൈറ്റിയുടെ 82% ഓഹരികൾ കേരള സർക്കാരിൻ്റേതാണെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുകയാണ്. 80 ശതമാനത്തിലധികം ഓഹരികൾ സർക്കാരിൻ്റേതാണെങ്കിൽ സിഎജി ഓഡിറ്റ് നിർബന്ധമാണെന്ന് മാത്രമല്ല നിയമനങ്ങൾ പി എസ് സി മുഖേനയാകണമെന്നും സന്ദീപ് വാചസ്പതി പറയുന്നു. കൂടാതെ, ഇത്രനാളും സിപിഎമ്മുകാർ തിന്ന് മുടിച്ചത് നാട്ടുകാരുടെ പണമായിരുന്നു. ജനങ്ങളെ വഞ്ചിച്ച ചരിത്രം മാത്രമാണ് കമ്യൂണിസ്റ്റുകൾക്കുള്ളതെന്നും കേരളത്തിലും അത് ആവർത്തിക്കുകയാണെന്നും സന്ദീപ് വാചസ്പതി തുറന്നടിച്ചു. കൂടാതെ എത്രയും പെട്ടെന്ന് ഇതിൽ നിന്ന് മോചിതരായാൽ വരും തലമുറ എങ്കിലും രക്ഷപ്പെടുമെന്നും സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിര്‍മാണം ഊരാളുങ്കലിന് നല്‍കിയതിനെതിരായ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശി ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഊരാളുങ്കല്‍ സൊസൈറ്റിയുടെ ബഹുഭൂരിപക്ഷം ഓഹരികളും സംസ്ഥാന സര്‍ക്കാരിന്റെതാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണത്തിന് ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ നല്‍കിയത് എ.എം. മുഹമ്മദ് അലിയുടെ നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് ആയിരുന്നു. എന്നാല്‍, നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് നല്‍കിയ ക്വട്ടേഷനെക്കാളും 7.10 ശതമാനം അധികം തുക ക്വോട്ട് ചെയ്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കാനായിരുന്നു കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ഉയര്‍ന്ന തുകയുടെ ക്വട്ടേഷന്‍ നല്‍കിയ സൊസൈറ്റിക്ക് നിര്‍മ്മാണ കരാര്‍ എങ്ങനെ നല്‍കാന്‍ കഴിയുമെന്ന് സ്റ്റേ ഉത്തരവ് പുറപ്പടുവിച്ച് കൊണ്ട് കോടതി ആരാഞ്ഞിരുന്നു.