കൊച്ചി: കൊച്ചിയിൽ വൻ സ്വർണ്ണവേട്ട (Gold Seized In Kochi). കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് 95 ലക്ഷം രൂപയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം സ്വദേശിയെ കസ്റ്റംസ് പിടികൂടി. കസ്റ്റംസ് എയർ ഇൻ്റലിജൻസ് വിഭാഗവും, കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗവും ചേർന്നാണ് സ്വർണ്ണം പിടികൂടിയത്.
ഗൾഫിൽ നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായി 1953 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.മസ്ക്കറ്റിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശിയായ മുനീറിൽ നിന്നും 643 ഗ്രാം സ്വർണം പിടിച്ചു .അഞ്ച് സ്വർണ്ണ ബാറുകളും ഒരു സ്വർണ്ണ കട്ട് പീസുമാണ് ഇയാളിൽ നിന്നും പിടിച്ചിട്ടുള്ളത്. ഹാൻഡ് മിക്സിയിൽ ഒളിപ്പിച്ചാണ് സ്വർണ്ണം അനധികൃതമായി കടത്തുവാൻ ശ്രമിച്ചത്.
മറ്റ് രണ്ട് യാത്രക്കാരിൽ നിന്നും കൊച്ചി കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ച സ്വർണ്ണം പിടികൂടിയത്. ഒരു യാത്രക്കാരനിൽ നിന്ന് 950 ഗ്രാം സ്വർണ്ണ മിശ്രിതവും മറ്റൊരു യാത്രക്കാരനിൽ നിന്ന് 360 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാലയുമാണ് പിടിച്ചത്. കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം പിടികൂടിയ യാത്രക്കാരെ സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തിട്ടില്ല.
ഇവരുടെ പിന്നിലുള്ള സ്വർണ്ണ കള്ളക്കടത്ത് സംഘത്തെ സംബന്ധിച്ച് വിവരങ്ങൾ ലഭിക്കാൻ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. ഇവർ സംഘങ്ങളായാണ് പ്രവർത്തിക്കുന്നതെന്നാണ് വിവരം. കൂടുതൽ പേർ സംഭവത്തിൽ പിടിയിലായേക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.