ഇടുക്കി: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ (Mullaperiyar) വീണ്ടും ഷട്ടറുകൾ ഉയർത്തിയതായി പരാതി. പത്ത് സ്പിൽവേ ഷട്ടറുകളാണ് തുറന്നത്. ജലം വൻതോതിൽ തുറന്നുവിടുന്നുവെന്നാണ് വിവരം. ആദ്യത്തെ എട്ട് ഷട്ടറുകളും പുലർച്ചെ 2.30 ഓടെ ഉയർത്തിയിരുന്നു. രണ്ട് ഷട്ടറുകൾ കൂടി തുറന്നത് പുലർച്ചെ 3.30നാണ്. സെക്കൻഡിൽ 8000 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.
ഈ സീസണിൽ ഇത്രയും വെള്ളം ഒഴുക്കി വിടുന്നത് ആദ്യമാണെന്നാണ് റിപ്പോർട്ട്. എന്നാൽ പെരിയാറിന്റെ തീരത്തുള്ള പല വീടുകളിലും രാത്രി വെള്ളം കയറി. കടശ്ശിക്കാട് ആറ്റോരം മഞ്ചുമല ആറ്റോരം എന്നിവിടങ്ങളിലും പത്തു വീടുകളിൽ വെള്ളം കയറി. രാത്രികാലങ്ങളിൽ ഷട്ടർ ഉയർത്തരുതെന്ന കേരളത്തിന്റെ ആവശ്യം നിരാകരിച്ചാണ് തമിഴ്‌നാട് ഷട്ടർ ഉയർത്തിയിരിക്കുന്നത്.
അതേസമയം മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വണ്ടിപ്പെരിയാർ, വള്ളക്കടവ് ഭാഗങ്ങളിലെ വീടുകളിലാണ് പ്രധാനമായും വെള്ളം കയറിയത്. വള്ളക്കടവിൽ നാട്ടുകാർ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. പ്രതിഷേധം കനത്തതോടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചു. ഉയർത്തിയ പത്ത് ഷട്ടറുകളിൽ അഞ്ചെണ്ണം അടച്ചു. തുറന്നിരിക്കുന്ന അഞ്ച് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്. .