തിരുവനന്തപുരം: ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാതലത്തിൽ കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീനം സംസ്ഥാനത്ത് ഉണ്ടാകില്ലെന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലകളിലും, കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിലും ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണമെന്ന് ദുരന്തവനിവാരണ അതോറിറ്റി അറിയിച്ചു. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് കൂടുതല്‍ ദുര്‍ബലമായി. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം ഒഡീഷയിലെ പുരിയിൽ കര തൊടും. കൂടുതല്‍ ദുര്‍ബലമായി തീവ്ര ന്യൂനമര്‍ദമായാണ് ജവാദ് കര തൊടുന്നത്. ആന്ധ്ര ഒഡീഷ പശ്ചിമബംഗാള്‍ തീരങ്ങളില്‍ ശക്തമായ മഴയുണ്ട്. ഉച്ചയോടെ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
ആന്ധ്ര ഒഡീഷ തീരങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ഒഡീഷയില്‍ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. മഴക്കെടുതിയില്‍ ആന്ധ്രയില്‍ അഞ്ച് പേര്‍ മരിച്ചു.പശ്ചിമ ബംഗാൾ തീരത്തും ജാഗ്രതാ നിര്‍ദേശമുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 74 സംഘങ്ങളെ ആന്ധ്രയിലും ഒഡീഷയിലും ബംഗാള്‍ തീരത്തുമായി വിന്യസിച്ചു. ഈ റൂട്ടിലൂടെയുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുകയാണ്.