സ്ത്രീധന പീഡന പരാതികൾ ഏറ്റവുമധികം ലഭിച്ചത് കൊല്ലം ജില്ലയില്‍ നിന്നെന്ന് വനിതാ കമ്മീഷന്‍. വിവാഹത്തിന് പിന്നാലെ തന്നെ ഗാര്‍ഹിക പീഡനം നേരിടുന്നതായി പരാതിപ്പെടുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടെന്നാണ് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി വിശദമാക്കുന്നത്. വനിതാ കമ്മീഷനിലെത്തുന്ന പരാതികളുടെ സ്വഭാവത്തേക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍. വയോജനങ്ങളുടെ സംരക്ഷണത്തേക്കുറിച്ചും കമ്മീഷന് പരാതി ലഭിക്കുന്നുണ്ട്.
സ്ത്രീധന പീഡന പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കുന്നതിന് വാർഡ് തല ജാഗ്രതാ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും നിർദേശിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് വധുവരന്മാര്‍ക്ക് നല്കുന്നത് വളരെ നല്ലതാണെന്നും ഗാര്‍ഹിക പീഡനം കുറയ്ക്കുന്നതില്‍ പങ്കുവഹിക്കുമെന്നാണ് കമ്മീഷന്‍ നിരീക്ഷിക്കുന്നത്. ഇത്തരം കൗണ്‍സിലിംഗ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുമെന്നും വനിതാ കമ്മീഷന്‍ പറയുന്നു. ഇന്നലെ നടന്ന അദാലത്തില്‍ 100 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 22 പരാതികള്‍ തീര്‍പ്പാക്കി.