തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ റോഡ് (Road) അറ്റകുറ്റപ്പണിയെ വിമർശിച്ച് നടൻ ജയസൂര്യ. റോഡ് തകര്‍ന്നു കിടക്കുന്നതിന് മഴയെ കുറ്റം പറയരുത്, അങ്ങനെയാണ് എങ്കില്‍ ചിറാപ്പുഞ്ചിയില്‍ റോഡേ കാണില്ല എന്നും അദ്ദേഹം പറഞ്ഞു. റോഡുകളിലെ കുഴികളിൽ വീണ് ജനങ്ങൾ മരിക്കുമ്പോൾ കരാറുകാരന് ഉത്തരവാദിത്തം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോലും റോഡ് തകര്‍ന്നു കിടക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടൂറിസ്റ്റ് കേന്ദ്രമായ വാഗമണിൽ അടക്കം പല ഭാഗത്തും റോഡുകൾ മോശം അവസ്ഥയിലാണ്. മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് കാണില്ല. റോഡ് നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണം. എന്ത് ചെയ്തിട്ടാണ് നല്ല റോഡുകൾ ഉണ്ടാക്കുന്നതെന്ന് അവർക്ക് അറിയേണ്ട കാര്യമില്ല. ജയസൂര്യ കൂട്ടിച്ചേർത്തു. അതേസമയം റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാരനാണെന്ന് ആവര്‍ത്തിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പരിപാലന കാലാവധിയില്‍ കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തണം. അത് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.