കൊച്ചി: വീട്ടിൽ, ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ വീട്ടമ്മയും മകനും മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. നായരമ്പലത്തെ സിന്ധുവിന്റെയും മകന്റെയും മരണത്തിൽ സമീപവാസി ദിലീപിന് നേരിട്ട് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കും.
അതേസമയം സംഭവദിവസം ഇയാൾ സിന്ധുവിന്റെ വീട്ടിലെത്തിയിരുന്നോ എന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്. കഴിഞ്ഞ ദിവസം ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിലീപ് സിന്ധുവിനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും, യുവതിയേയും മകൻ അനന്തുവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിച്ചിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്.
അതേസമയം തന്നെ സിന്ധുവിന്റെയും മകന്റെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് പൊലീസിന് ലഭിക്കും. നായരമ്പലം ഭഗവതീക്ഷേത്രത്തിന് കിഴക്ക് തെറ്റയില്‍ സിന്ധുവിനെയും മകന്‍ അതുലിനെയും ഞായറാഴ്ച വൈകിട്ടാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സിന്ധു ഞായറാഴ്ചയും, അതുൽ ഇന്നലെ പുലർച്ചെയുമാണ് മരിച്ചത്. ദിലീപ് തന്നെ നിരന്തരം ശല്യം ചെയ്യുന്നുവെന്നാരോപിച്ച് വീട്ടമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ ചൊല്ലി ദിവസങ്ങൾക്കു മുൻപ് സിന്ധുവിന്റെ സഹോദരനും യുവാവും തമ്മിൽ അടിപിടി നടന്നിരുന്നു. വീട്ടമ്മയുടെ പരാതിയിൽ ദിലീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ അന്ന് വിട്ടയച്ചു.