കോട്ടയം: പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഭാര്യ റോസന്ന അറസ്റ്റില്‍. ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന തെരച്ചിലിനൊടുവിലാണ് മണര്‍കാട് പള്ളി പരിസരത്തുനിന്നും പുതുപ്പള്ളി പെരുംകാവ് സ്വദേശിയായ യുവതിയെ പിടികൂടിയത്. കോട്ടയം ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തിൽ ആണ് റോസന്നയെ കസ്റ്റഡിയിലെടുത്തത്.
ഇന്ന് പുലര്‍ച്ചെയാണ് സിജിയെ കിടപ്പുമുറിയില്‍ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയത്. വെട്ടിക്കൊന്ന ശേഷം ഭാര്യ റോസന്ന ആറു വയസ്സുള്ള മകനുമായി വീടുവിടുകയായിരുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിർണായകമായ അറസ്റ്റ് ഉണ്ടായത്.
നേരം പുലര്‍ന്നിട്ടും സിജിയുടെ വീട് തുറക്കാതെ വന്നതോടെ, വീടിനു സമീപം താമസിക്കുന്ന സഹോദരന്റെ ഭാര്യ മറിയാമ്മ ജോണ്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പെരുങ്കാവ് കവലയ്ക്കു സമീപത്തെ വീടിന്റെ കിടപ്പുമുറിയില്‍ കട്ടിലിനു താഴെ വീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മറിയാമ്മ ബഹളം വച്ച് അയല്‍ക്കാരെ വിളിച്ചവരുത്തുകയായിരുന്നു. പിന്നീട് പൊലീസിനെയും വിവരം അറിയിച്ചു.
കോട്ടയം വെസ്റ്റ് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍, കൊലയ്ക്ക് ഉപയോഗിച്ച കൈക്കോടാലി വീട്ടില്‍നിന്നു ലഭിച്ചു. തമിഴ്‌നാട് ബോഡിമെട്ട് സ്വദേശിനിയാണ് റോസന്ന. ജില്ലയിലെ ഒരു അനാഥാലയത്തില്‍ കഴിഞ്ഞു വന്നിരുന്ന റോസന്നയെ 8 വര്‍ഷം മുന്‍പാണ് സിജി വിവാഹം കഴിച്ചത്. അതിനു ശേഷം പലതവണ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച റോസന്ന, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാനസികാരോഗ്യ വിഭാഗത്തില്‍ ചികിത്സയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഉറങ്ങിക്കിടന്ന ഷിജുവിനെ റോസന്ന കൈക്കോടാലി കൊണ്ടു കഴുത്തിനു വെട്ടി. കട്ടിലില്‍നിന്നു താഴെ വീണ ശേഷം വീണ്ടും വെട്ടി. രാത്രി മുഴുവന്‍ വീട്ടില്‍ കഴിച്ചുകൂട്ടിയ ശേഷം പുലര്‍ച്ചയോടെയാണു മകനുമായി വീടു വിട്ടത്. വൈകാതെ ഇവരെ ചോദ്യം ചെയ്തശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇവിടെ ഒപ്പമുണ്ടായിരുന്ന മകനെ ബന്ധുക്കൾക്കൊപ്പം വിടുന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്. വൈകാതെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് കോട്ടയം ഈസ്റ്റ് പൊലീസ് വ്യക്തമാക്കി.