Tuesday, April 30, 2024
spot_img

ബാലഭാസ്‌ക്കറിന്റേത് അപകട മരണമല്ലെന്ന് കലാഭവന്‍ സോബി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റേത് അപകട മരണമല്ലെന്ന് മിമിക്രി കലാകാരന്‍ കലാഭവന്‍ സോബി. അതിന് പിന്നിലെ കാരണം ക്രൈംബ്രാഞ്ച് കണ്ടെത്തുമെന്നും മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങളും ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്നും സോബി പറഞ്ഞു. എന്നാല്‍, വെളിപ്പെടുത്തലിന് ശേഷം താന്‍ ഭീഷണി നേരിടുന്നുണ്ട്. കൊച്ചിയിലെത്തിയ ശേഷം ബാക്കി വെളിപ്പെടുത്തലുണ്ടാകുമെന്നും സോബി പറഞ്ഞു.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബി ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കിയത്. അപകട സ്ഥലത്ത് നിന്ന് രണ്ട് പേര്‍ രക്ഷപ്പെടുന്നത് കണ്ടുവെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തല്‍. ഇതില്‍ ദുരൂഹതയുണ്ടെന്നും സോബി വെളിപ്പെടുത്തിയിരുന്നു.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ച് വരുന്നതിനിടയിലാണ് ബാലഭാസ്‌കറിന്റെ ചില സുഹൃത്തുക്കള്‍ തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാകുന്നത്.

ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അപകടം നടന്ന് 10 മിനിറ്റ് കഴിഞ്ഞ് ദേശീയ പാത വഴി പോകുമ്പോള്‍ അപകട സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തില്‍ രണ്ട് പേരെ കണ്ടുവെന്ന് കലാഭവന്‍ സോബി വെളിപ്പെടുത്തിയത്. ഇതിനെത്തുടര്‍ന്നാണ് സോബിയോട് മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.

അതേ സമയം ഇന്നലെ ക്രൈംബ്രാഞ്ച് സംഘം ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തിരുന്നു. അപകടസമയത്ത് കാറോടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുന്‍ തന്നെയാണെന്ന് ലക്ഷ്മി ആവര്‍ത്തിച്ചു. ദുരൂഹത നീക്കാന്‍ ഏതന്വേഷണവും നടക്കട്ടെയെന്ന് ലക്ഷ്മി വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles