ഡെറാഡൂൺ: ജനങ്ങൾക്ക് നൽകിയ വാക്ക് താൻ പാലിക്കുമെന്ന് ഉത്തരാഖണ്ഡ് നിയുക്ത മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി(Pushkar Singh Dhami). ബിജെപി സർക്കാർ വീണ്ടും അധികാരത്തിലേറിയാൽ ഉടൻ യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. ഈ വാക്ക് താൻ പാലിക്കുമെന്നും മന്ത്രിസഭാ രൂപീകരണത്തിന് ശേഷം ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദഗ്ധ സമിതിയിൽ നിയമ വിദഗ്ധർ, വിരമിച്ച ഉദ്യോഗസ്ഥർ, വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ എന്നിവരും ഉൾപ്പെടും. ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാകും കരട് തയ്യാറാക്കുക എന്നും ധാമി വ്യക്തമാക്കി.
അതേസമയം ചരിത്രം തിരുത്തിയെഴുതിക്കൊണ്ട് വീണ്ടും അധികാരത്തിലേറിയ ബിജെപി സർക്കാരിന് സംസ്ഥാനത്തെ ജനങ്ങൾ ആവേശകരമായ വരവേൽപ്പാണ് നൽകുന്നത്. ഉത്തരാഖണ്ഡിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി ഇന്ന് ഉച്ചയ്‌ക്ക് 2.30-നാണ് പുഷ്‌കർ സിംഗ് ധാമി ചുമതലയേൽക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുടെ മറ്റ് ദേശീയ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.
എന്നാൽ ഏകീകൃത സിവിൽ കോഡ് നിലവിൽ വരുന്നതോടെ വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം എന്നിവയ്‌ക്ക് എല്ലാ മതസ്ഥർക്കും ഒരേ നിയമം ബാധകമാക്കും. നമ്മുടെ ഭരണഘടനയ്‌ക്ക് രൂപം നൽകിയവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും ഭരണഘടനയെ ദൃഢമാക്കുന്നതിനുമുള്ള ചുവടുവെയ്പ്പാണ് ഏകീകൃത സിവിൽ കോഡ്.
സാമൂഹിക സൗഹാർദം, ലിംഗനീതി, സ്ത്രീ ശാക്തീകരണം എന്നിവ ശക്തിപ്പെടുത്താൻ ഇത് സഹായിക്കും. ദേവഭൂമിയുടെ അസാധാരണമായ പരിസ്ഥിതിയും സാംസ്‌കാരിക-ആത്മീയ സ്വത്വവും സിവിൽ കോഡിലൂടെ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

