ലക്‌നൗ: സംസ്ഥാനങ്ങളിൽ കാവിപ്പടയോട്ടം(Assembly Election 2022). തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടങ്ങളിലും ബിജെപി വമ്പൻ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. യുപിയിൽ ബിജെപിയുടെ ലീഡ് നില 300 സീറ്റിലേക്ക് അടക്കുകയാണ്. 37 വർഷത്തിന് ശേഷം ഭരണത്തുടർച്ച എന്ന ചരിത്ര നേട്ടമാണ് യോഗി ആദിത്യനാഥിനെ കാത്തിരിക്കുന്നത്.
യുപിയിൽ കോൺഗ്രസും ബിഎസ്പിയും തകർന്നു. പഞ്ചാബിൽ ആം ആദ്മി പാർട്ടി വലിയ മുന്നേറ്റമാണ് കാഴ്‌ച്ചവയ്‌ക്കുന്നത്. ഉത്തരാഖണ്ഡിൽ 44 സീറ്റുകളിലാണ് ബിജെപിയുടെ മുന്നേറ്റം. ബിജെപി ഇവിടെ കേവല ഭൂരിപക്ഷത്തിൽ എത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിന്റെ ചരിത്രത്തിൽ ഭരണത്തുടർച്ച ഒരു മുന്നണികൾക്കും ഉണ്ടായിട്ടില്ല. എന്നാൽ ഇത്തവണ ഇത് തിരുത്തിക്കുറിക്കുമെന്നാണ് സൂചന.
മണിപ്പൂരിൽ 23 സീറ്റിലും ഗോവയിൽ 19 സീറ്റിലും ബിജെപി ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ കോൺഗ്രസിന് പഞ്ചാബിൽ കനത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പഞ്ചാബിൽ മത്സരിച്ച കോൺഗ്രസ് മന്ത്രിമാരെല്ലാവരും പിന്നിലാണ്. ആകെയുള്ള 117 സീറ്റുകളിലേയും ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ 82 സീറ്റിലും എഎപി മുന്നേറുകയാണ്. കോൺഗ്രസിന് 13 സീറ്റുകൾ മാത്രമാണ് നേടാനായത്. പലമണ്ഡലങ്ങളിലും കോൺഗ്രസിന് തിരിച്ചടിയായത് അമരീന്ദർ സിംഗിന്റെ അസാന്നിദ്ധ്യമാണെന്നാണ് വിലയിരുത്തൽ. അതോടൊപ്പം മുഖ്യമന്ത്രി ഛന്നിയും പിസിസി അധ്യക്ഷൻ സിദ്ദുവും പിന്നിലാണ്.