Thursday, January 8, 2026

ഓഫ് റോഡ് റേസിങ്: നടൻ ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ എംവിഡി; കേസില്‍ അടുത്ത ദിവസം തന്നെ ജോജു ജോര്‍ജ് ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരാകുമെന്ന് സൂചന

ഇടുക്കി: ഇടുക്കിയിലെ തേയിലക്കാടുകൾക്കിടയിലൂടെ ഓഫ് റോഡ്‌ റേസിങ്ങ് നടത്തിയ കേസില്‍ നടന്‍ ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് എംവിഡി. അടുത്ത ദിവസം തന്നെ ജോജു ജോര്‍ജ് ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകളുമുണ്ട്. നോട്ടീസ് അയച്ചിട്ടും ജോജു ജോര്‍ജ് ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ നടപടിക്കൊരുങ്ങുന്നത്.

കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മെയ് 10ാം തിയതിയാണ് വാഗമണ്ണിലെ ഓഫ് റോഡ് റെയ്സില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് നടന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നൽകിയിരുന്നത്. ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.

നോട്ടീസ് ലഭിച്ചതിന് പിന്നാലെ ചൊവ്വാഴ്ച മെയ് 17 ന് ഹാജരാകാമെന്ന് ഫോണില്‍ അറിയിച്ചെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. കൂടാതെ എപ്പോള്‍ ഹാജരാകാന്‍ സാധിക്കുമെന്ന വിവരം അറിയിക്കുകയും ചെയ്തിരുന്നില്ല. കൂടാതെ ഇടുക്കിയില്‍ ഓഫ് റോഡ് റേസ് നിരോധിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് ലംഘിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. ഒരാളുടെ ലൈസന്‍സ് റദ്ദാക്കും മുന്‍പ് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നാണ് നിയമം. അതിനാണ് ജോജു ജോര്‍ജിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പരിപാടി സംഘടിപ്പിച്ച നടന്‍ ബിനു പപ്പുവിനും ആര്‍ടിഒ നോട്ടീസ് നല്‍കിയിരുന്നു. ബിനു പപ്പുവും ഹാജരാകാത്തതിനെ തുടര്‍ന്നാണ് ആര്‍ടിഒ തുടര്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങുന്നത്. ലൈസന്‍സ് ആറ് മാസം വരെ റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ല കലക്ടറും മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles