തിരുവല്ല: നീങ്ങി തുടങ്ങിയ ട്രെയിനില്‍ നിന്നും പ്ലാറ്റ് ഫോമിലേക്ക് തലയടിച്ചു വീണ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.വര്‍ക്കല ജി.എച്ച്.എസ് അധ്യാപിക കോട്ടയം മേലുകാവ് എഴുയിനിക്കല്‍ വീട്ടില്‍ ജിന്‍സി ജോണ്‍ (37) ആണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും ട്രെയിന്‍ യാത്രക്കാരുടെ കൂട്ടായ്മയും രംഗത്ത് എത്തിയിരിക്കുകയാണ്. തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച വൈകീട്ട് ഏഴു മണിയോടെ ആയിരുന്നു സംഭവം. നാഗര്‍കോവിലില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ട്രെയിനിലെ യാത്രക്കാരിയായിരുന്നു ജിന്‍സി. സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ വിട്ടതിന് പിന്നാലെ പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി പ്ലാറ്റ് ഫോമിലേക്ക് വീണെന്നാണ് പോലീസിന്റെ വാക്കുകൾ.
എന്നാല്‍, കോട്ടയം ഇറങ്ങേണ്ട ഇവര്‍ തിരുവല്ല സ്റ്റേഷനില്‍ ട്രെയിന്‍ നല്ല സ്പീഡ് ആയതിനു ശേഷം വീണത് ദുരൂഹമാണെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ, തിരുവല്ല സ്റ്റേഷനില്‍നിന്ന് ട്രെയിന്‍ നീങ്ങിയപ്പോള്‍ മുഷിഞ്ഞ വസ്ത്ര ധാരി ആയ ഓരാള്‍ ലേഡീസ് കമ്പാര്‍ട്ട്മെന്‍റില്‍ ഓടി കയറുന്നത് കണ്ടതായി ചിലര്‍ പറയുന്നതായി ഫ്രണ്ട്സ് ഓണ്‍ റെയില്‍ എന്ന കൂട്ടായ്മ ചൂണ്ടിക്കാട്ടി.
അസ്വാഭാവിക മരണത്തിന് റെയില്‍വേ പൊലീസ് കേസെടുത്തിട്ടുണ്ട്.വീഴുന്നതിന് കുറച്ചു മുന്‍പ് വരെ ബന്ധുക്കളുമായി ടീച്ചര്‍ സംസാരിച്ചിരുന്നുവത്രെ. സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോള്‍ ട്രെയിന്‍ നല്ല സ്പീഡ് ആയ ശേഷം തിരുവല്ല പ്ലാറ്റ്ഫോം തീരുന്ന ഭാഗത്താണ് യാത്രക്കാരി വീഴുന്നതായി കാണുന്നതെന്നും ഫ്രണ്ട്സ് ഓണ്‍ റെയില്‍ പറയുന്നു. ഈ കാര്യത്തില്‍ വിശദമായ അന്വേഷണം റെയില്‍വേയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.