ദില്ലി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. രോഗികളുടെ എണ്ണം ഉയരുന്നതിനിടെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി സര്‍ക്കാര്‍.
വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്ന വിമാനങ്ങളില്‍ രണ്ട് ശതമാനം പേര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താനുള്ള നിര്‍ദേശം സര്‍ക്കാര്‍ നല്കിയിരിക്കുകയാണ്. റാന്‍ഡം പരിശോധനയായിരിക്കും നടത്തുക.
ഈ പരിശോധനയില്‍ പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതകശ്രേണീകരണത്തിന് അയക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പോസിറ്റീവാകുന്നവരെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഐസോലേഷനില്‍ പാര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.
ആശുപത്രികളില്‍ പനിലക്ഷണവുമായി എത്തുന്ന ആളുകളില്‍ അഞ്ച് ശതമാനം പേരുടെ സാമ്പിളുകളെങ്കിലും കോവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നും നിര്‍ദേശമുണ്ട്. രോഗബാധയുണ്ടാകുന്ന സ്ഥലങ്ങളും പുതിയ ക്ലസ്റ്ററുകളും സംബന്ധിച്ച് കര്‍ശനമായ നിരീക്ഷണം നടത്താനും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണാന് ഇതുസംബന്ധിച്ച് കത്ത് നല്‍കിയത്. ആദ്യഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തുന്നതിനാണ് സംസ്ഥാനങ്ങള്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് അദ്ദേഹം നിര്‍ദേശിച്ചു.