ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിലെ വിജയം പരിശീലകനും കുടുംബത്തിനും സമർപ്പിച്ച് ജെറെമി ലാൽറിന്നുംഗ. തന്റെ സ്വന്തം രാജ്യമായ ഇന്ത്യയ്‌ക്കായി രണ്ടാം സ്വർണ്ണമാണ് താരം കരസ്ഥമാക്കിയത്. പുരുഷൻമാരുടെ 67 കിലോ ഭാരോദ്വഹനത്തിലാണ് മിസോറമിലെ ഐസ്വാൾ സ്വദേശിയായ 19-കാരൻ ലാൽറിന്നുംഗ സ്വർണ്ണ മെഡൽ നേടിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആശംസയറിയിച്ചത് തനിക്ക് വളരെ സന്തോഷവും ഊർജ്ജവും നൽകുന്നതായും താരം വ്യക്തമാക്കി.
മത്സരത്തിൽ മൂന്നു ഘട്ടങ്ങളിലായി 300 കിലോ ഭാരമാണ് താരം ഉയർത്തിയത്. പ്രതീക്ഷകൾ നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിലും സ്വർണ്ണ മെഡൽ എന്ന സ്വപ്‌നത്തിൽ എത്തിച്ചേരാനായതിൽ സന്തോഷവാനാണെന്നും താരം പറഞ്ഞു. തനിക്ക് ലഭിച്ച നേട്ടം രാജ്യത്തിനും പരിശീലകർക്കും മുത്തശ്ശനും മുത്തശ്ശിയ്‌ക്കും സമർപ്പിക്കുന്നു. ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും താരം ഓർമ്മകൾ പങ്കുവെച്ചു. ബോക്‌സറായിരുന്ന അച്ഛനും കുടുംബാംഗങ്ങളുമാണ് തന്റെ പ്രചോദനം.
കളിയ്‌ക്ക് മുന്നോടിയായി തയ്യാറെടുപ്പ് തുടങ്ങിയപ്പോൾ താരത്തിന് സന്ധിവേദന അനുഭവപ്പെട്ടു. ഇതെ തുടർന്ന് നടക്കാനും ഇരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടതായും ജെറെമി പറഞ്ഞു. ആരോഗ്യം വിസമ്മതിച്ചപ്പോഴും നിശ്ചയദാർഢ്യം കൊണ്ടാണ് വിജയിക്കാനായത്. പരിശീലനത്തിൽ 120 കിലോ ഉയർത്തുകയും മത്സരത്തിൽ 160 കിലോ ഉയർത്താനുമാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രതീക്ഷകൾ തെറ്റി തുടങ്ങിയ സമയത്തും പരിശീലകന്റെ പ്രചോദനമായിരുന്നു ഊർജ്ജമെന്നും ലാൽറിന്നുംഗ കൂട്ടിച്ചേർത്തു.