തൃശൂർ: സുരക്ഷാ കാരണങ്ങളാൽ ഗുരുവായൂർ ക്ഷേത്രത്തിന് 100 മീറ്റർ ചുറ്റളവിൽ സ്ഥലമേറ്റെടുക്കാനുള്ള തീരുമാനവുമായി ഭരണസമിതി. എന്നാൽ പല ഘട്ടങ്ങളിലായി ഏറ്റെടുത്ത ഏക്കറുകണക്കിന് ഭൂമിയിൽ ക്രിയാത്മകമായി ഒന്നും ചെയ്യാതെ ഭൂമിഏറ്റെടുക്കാൻ ശ്രമിക്കുന്നതിനെ അപലപിക്കുകയാണ് എൻ എസ് എസ്. വെറുതെ വിവാദങ്ങളുണ്ടാക്കി ക്ഷേത്ര ചൈതന്യത്തെ നശിപ്പിക്കാനുള്ള നീക്കത്തെ എതിർക്കുമെന്ന് ചൂണ്ടിക്കാട്ടി എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് കത്തയച്ചു. എന്നാൽ ക്ഷേത്രത്തിന്റെ സുരക്ഷ വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്നും എൻ എസ് എസ് ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാവരെയും കാര്യം മുൻകൂട്ടി അറിയിച്ചിരുന്നതാണെന്നും ഭരണ സമിതി വിശദീകരിക്കുന്നു.
പതിനഞ്ച് വർഷം മുന്നേ എൻ എസ് എസ് ഉടമസ്ഥതയിലുണ്ടായിരുന്നതടക്കം ഏക്കറുകണക്കിന് ഭൂമി ദേവസ്വം ഏറ്റെടുത്തിരുന്നതാണ്. വികസനത്തിന്റെ പേരിലാണ് അന്ന് സ്ഥലമെടുപ്പ് നടന്നതെങ്കിലും ഭക്തരുടെ സൗകര്യാർത്ഥം ഏറ്റെടുത്ത ഭൂമിയിൽ യാതൊന്നും ചെയ്തില്ലെന്ന പരാതി വ്യാപകമായുണ്ട്. ഇപ്പോൾ സുരക്ഷ എന്ന കാരണം പുകമറയാക്കുന്നതിനു പിന്നിൽ കച്ചവട താല്പര്യങ്ങളാണെന്നും എൻ എസ് എസ് അടക്കമുള്ള സംഘടനകൾ ആരോപിക്കുന്നുണ്ട്.