ആറന്മുള: ആറന്മുള പാര്‍ത്ഥസാരഥിയുടെ വള്ളസദ്യ വഴിപാടുകളുകള്‍ക്ക് ഇന്ന് തുടക്കം കുറിച്ചു. രാവിലെ 11.30-ന് എന്‍.എസ്.എസ്. പ്രസിഡന്റ് ഡോ.എം. ശശികുമാര്‍ ക്ഷേത്ര കൊടിമരച്ചുവട്ടില്‍ ഭഗവാന് സദ്യവിഭവങ്ങള്‍ വിളമ്പികൊണ്ടാണ് 67 ദിവസത്തെ നദീ ഉത്സവത്തിന് തുടക്കം കുറിച്ചത്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇത്തവണ വള്ളസദ്യ നടക്കുന്നത്.
ആദ്യദിനം വെണ്‍പാല, ഇടനാട്, മല്ലപ്പുഴശേരി, പുന്നംതോട്ടം, തെക്കേമുറി കിഴക്ക്, തെക്കേമുറി, മാരാമണ്‍ പള്ളിയോടങ്ങള്‍ക്കാണ് വള്ളസദ്യ വഴിപാട് നടക്കുന്നത്. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജന്‍ എന്നിവർ അദദ്ധ്യക്ഷത വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ മുഖ്യാതിഥിയായിരുന്നു.
പമ്പയിലെ ജലനിരപ്പുയര്‍ന്നു നില്‍ക്കുന്നതിനാല്‍ പള്ളിയോടങ്ങള്‍ നദിക്ക് കുറുകെ തുഴയരുതെന്നും ഒരു പള്ളിയോടത്തില്‍ 40 പേരില്‍ കൂടുതല്‍ കയറാന്‍ പാടില്ലന്നും ജില്ലാ ദുരന്തനിവാരണസമിതി പള്ളിയോട സേവാസംഘത്തിന് നിര്‍ദ്ദേശംനല്‍കി.
സമിതി നിര്‍ദ്ദേശം വഴിപാടിനെത്തുന്ന കരകളില്‍ അറിയിച്ചതായും ദുരന്തനിവാരണ സമിതിയുടെ നിര്‍ദ്ദേശം പാലിക്കുമെന്നും പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജന്‍, സെക്രട്ടറി പാര്‍ത്ഥസാരഥി വി.പിള്ള എന്നിവര്‍ അറിയിച്ചു.