ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർ നുഴഞ്ഞ് കയറ്റ ശ്രമം നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ സാധാരണ ജനങ്ങൾക്ക് ആയുധ പരിശീലനം നൽകാൻ ഒരുങ്ങി സുരക്ഷാ സേന. ഭീകരരെ നേരിടാൻ പ്രദേശവാസികൾക്ക് പരിശീലനം നൽകുന്നത് നുഴഞ്ഞ് കയറ്റ ശ്രമം വിഫലമാക്കാൻ കൂടുതൽ സഹായിക്കും. കൂടാതെ പ്രദേശവാസികൾക്ക് നേരെയുണ്ടാകുന്ന അക്രമങ്ങൾ പ്രതിരോധിക്കാൻ സാധിക്കും . പ്രദേശവാസികൾക്ക് സുരക്ഷാസേനയുടെ നേതൃത്വത്തിൽ ആയുധ പരിശീലനം നൽകൽ ആരംഭിച്ചു.
കശ്മീരിലെ വിവിധ ജില്ലകളിലെ ഗ്രാമീണ മേഖലകളിലുള്ളവർക്കാണ് പരിശീലനം നൽകുന്നത്. ഇതിനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. വില്ലേജ് ഡിഫൻസ് കമ്മിറ്റി എന്നാണ് ഇത്തരം സംഘങ്ങൾ അറിയപ്പെടുക. രജൗരി, പൂഞ്ച് എന്നീ ജില്ലകളിലെ ക്യാമ്പുകളിൽ വെച്ചാണ് പ്രദേശവാസികളെ പരിശീലിപ്പിച്ചത് .
നേരത്തെ ജമ്മുവിലെ ചില പ്രദേശങ്ങളിൽ ആളുകൾക്ക് സമാന രീതിയിൽ ആയുധ പരിശീലനങ്ങൾ നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ പ്രദേശങ്ങളിൽ ഈ രീതി അവലംബിക്കാൻ തീരുമാനമായത്. ആയുധ പരിശീലനം നൽകാൻ കേന്ദ്രസർക്കാരും അനുമതി നൽകിയിരുന്നു.
ഭീകരരെ സ്വയം നേരിടുന്നതിന് പ്രദേശവാസികളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനം പൂർത്തിയാക്കിയ ശേഷം വില്ലേജ് ഡിഫൻസ് കമ്മിറ്റികൾക്ക് റൈഫിലുകൾ ഉൾപ്പെടെ നൽകും.