ദില്ലി: ഹാസ്യനടൻ രാജു ശ്രീവാസ്തവ അന്തരിച്ച വാർത്ത പുറത്ത് വന്നതോടെ നിരവധി പേരാണ് അനുശോചനം അറിയിച്ച് എത്തിയത് . ജിമ്മിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത് . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയവർ അന്തരിച്ച ഹാസ്യനടന് ആദരാഞ്ജലികൾ അർപ്പിച്ചു.
“പ്രശസ്ത ഹാസ്യനടൻ രാജു ശ്രീവാസ്തവയ്ക്ക് തനതായ ശൈലിയുണ്ടായിരുന്നു, തന്റെ വിസ്മയിപ്പിക്കുന്ന കഴിവ് കൊണ്ട് അദ്ദേഹം എല്ലാവരേയും ആകർഷിച്ചു. അദ്ദേഹത്തിന്റെ വിയോഗം കലാ ലോകത്തിന് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും എന്റെ അനുശോചനം അറിയിക്കുന്നു. ഈ ദുഃഖം താങ്ങാനുള്ള ശക്തി ദൈവം അവർക്ക് നൽകട്ടെ, ‘ ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
“വിഖ്യാത ഹാസ്യനടൻ രാജു ശ്രീവാസ്തവയുടെ വിയോഗത്തിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു . അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും ഞാൻ എന്റെ അനുശോചനം അറിയിക്കുന്നു.” രാജ്‌നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.
“രാജു ശ്രീവാസ്തവയുടെ വിയോഗ വാർത്ത ദു:ഖകരമാണ്. ഹാസ്യത്തിന്റെ ഒരു പുതിയ രൂപം അദ്ദേഹം രാജ്യത്തിന് സമ്മാനിച്ചു. അദ്ദേഹത്തിന്റെ വേർപാട് കലയുടെ തീരാനഷ്ടമാണ്. ദൈവം അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നൽകട്ടെ” ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെ ട്വിറ്ററിൽ കുറിച്ചു .
“പ്രശസ്ത ഹാസ്യനടൻ ശ്രീ രാജു ശ്രീവാസ്തവ ജിയുടെ വിയോഗ വാർത്ത കേട്ട് ഞാൻ നിശ്ശബ്ദനാണ്. രാജു ശ്രീവാസ്തവ ജി ഹാസ്യ ലോകത്ത് വ്യത്യസ്തമായ ഒരു മുദ്ര പതിപ്പിച്ചു. ഈ ദുഃഖസമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും എന്റെ അനുശോചനം. ദൈവം അനുഗ്രഹിക്കട്ടെ. ,” ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു.