Sunday, September 20, 2026

പിതൃശൂന്യത; നല്ലൊരു സിനിമയെ കൊല്ലാൻ ശ്രമിക്കുന്ന ക്രിമിനൽ; നിര്‍മ്മാതാക്കളുടെ പേരില്‍ വ്യാജ പ്രചരണം; ഫേസ്ബുക്ക് പോസ്റ്റുമായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ സംവിധായകൻ വിനയൻ

വിനയന്‍റെ സംവിധാനത്തില്‍ എത്തിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം പ്രേഷകരുടെ ഇടയിൽ വളരെ ശ്രദ്ദേയമായിരുന്നു. തിയറ്ററുകളില്‍ ജനം കൈയടികളോടെ സ്വീകരിച്ച ചിത്രം പരാജയപ്പെട്ടുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടക്കുകയാണെന്ന് വിനയന്‍. ചലച്ചിത്ര നിര്‍മ്മാതാക്കളുടെ പേരിലുള്ള ഒരു സോഷ്യല്‍ മീഡിയ പേജ് വഴിയാണ് പ്രചരണമെന്നും ഇത് വ്യാജ അക്കൌണ്ട് ആണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചുവെന്നും വിനയന്‍ പറയുന്നു. പ്രസ്‍തുത പേജില്‍ തന്‍റെ ചിത്രം പരാജയമാണെന്ന് പറയുന്ന പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ടും വിനയന്‍ ചേര്‍ത്തിട്ടുണ്ട്.

വിനയന്‍റെ സോഷ്യല്‍ മീഡിയ കുറിപ്പ് ഇങ്ങനെ,

“രണ്ട് ദിവസം മുൻപ് മുതൽ ഇങ്ങനെയൊരു വ്യാജ പ്രൊഫൈലിൽ നിന്ന് കേരളത്തിലെ ഇരുനൂറിലധികം തിയറ്ററുകളിൽ പ്രേക്ഷകർ കയ്യടിയോടെ സ്വീകരിച്ച് 14-ാം ദിവസം പ്രദർശനം തുടരുന്ന പത്തൊമ്പതാം നൂറ്റാണ്ട് ഫ്ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നു. ഇങ്ങനെയൊരു എഫ് ബി പേജ് പ്രൊഡ്യൂസേഴ്സിന് ഇല്ല. ഈ വ്യാജൻമാരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരാൻ പരമാവധി ശ്രമിക്കും എന്നാണ് എന്നോടിപ്പോൾ സംസാരിച്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ശ്രീ. രഞ്ജിത്ത് പറഞ്ഞത്. ഏതായാലും നല്ലൊരു സിനിമയേ കൊല്ലാൻ ശ്രമിക്കുന്ന ഈ ക്രിമിനൽ ബുദ്ധിക്കു മുന്നിൽ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ. അയാളോടായി പറയുകയാണ്, ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത്. താങ്കള്‍ ആ പേരിന് അർഹനാണ്. നേരിട്ടു തോൽപ്പിക്കാൻ പറ്റില്ലെങ്കിൽ പിന്നെ ഇങ്ങനെ ആകാം എന്നാണോ? എന്നാൽ നിങ്ങൾക്കു തെറ്റിപ്പോയി. നിങ്ങളുടെ കള്ള പ്രചരണങ്ങൾക്കപ്പുറം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി നേടിക്കഴിഞ്ഞു ഈ ചിത്രം.”

വിനയന്‍റെ കരിയറില്‍ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയിട്ടുള്ള ചിത്രമാണിത്. ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്‍. സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെയാണ് ചിത്രത്തില്‍ സിജു അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളമാണ് ഈ ചിത്രത്തിന്‍റെ പശ്ചാത്തലം. സിജു വില്‍സണ്‍ അവതരിപ്പിക്കുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെ കൂടാതെ കായംകുളം കൊച്ചുണ്ണിയും നങ്ങേലിയുമൊക്കെ ചിത്രത്തില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. അന്‍പതില്‍ അധികം അഭിനേതാക്കളുള്ള ചിത്രത്തില്‍ അന്‍പതിനായിരത്തില്‍ അധികം എക്സ്ട്രാ അഭിനേതാക്കളും പങ്കാളികളായിട്ടുണ്ട്. അയ്യായിരത്തില്‍ അധികം സ്കെച്ചുകളാണ് ചിത്രീകരണത്തിനു മുന്‍പ് തയ്യാറാക്കിയത്. സെറ്റ് നിര്‍മ്മാണത്തില്‍ ആയിരത്തില്‍ അധികം പേര്‍ പങ്കെടുത്തു.

Related Articles

Latest Articles