ന്യൂഡല്‍ഹി : ‘ഞാൻ ഒരു ബുദ്ധിജീവിയാണ്,എന്നാല്‍ ഇന്ത്യ വിരുദ്ധനോ മോദി വിരുദ്ധനോ അല്ല’ എന്ന്
കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഒരു ബുദ്ധിജീവി എന്ന നിലയില്‍ ഞാന്‍ ഇന്ത്യക്ക് എതിരല്ല , എനിക്ക് മോദിയോട് ഒരു വെറുപ്പും ഇല്ല. എന്റെ എതിര്‍പ്പ് സര്‍ക്കാരില്‍ മാത്രം ഒതുങ്ങുന്നു. ബിജെപിക്കെതിരായ പോരാട്ടം ഞാന്‍ തുടരും. -ഇത്തരത്തിലാണ് തരൂരിന്റെ പ്രസ്താവന.
ഗുജറാത്ത്, ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരകരുടെ പട്ടികയില്‍ ഇടം നിഷേധിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്‌ക്ക് മത്സരിച്ച് പരാജയപ്പെട്ടതിനു പിന്നാലെയാണ് ശശി തരൂരിനെ പ്രചാരക പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.
കോണ്‍ഗ്രസ് ആരംഭിച്ച പല പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വച്ചിട്ടുണ്ടെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ആ പദ്ധതികളുടെ ക്രെഡിറ്റ് ഒരിക്കല്‍ പോലും പ്രധാനമന്ത്രി കോണ്‍ഗ്രസിന് നല്‍കിയില്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.
“ഞാന്‍ വ്യക്തിപരമായി ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്താന്‍ ആഗ്രഹിച്ചിരുന്നു, എന്നാല്‍ പാര്‍ട്ടി എന്നെ സ്റ്റാര്‍ പ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പാര്‍ട്ടിക്ക് ഒരുപക്ഷേ അവിടെ എന്റെ സേവനം ആവശ്യമില്ല. എന്തായാലും താരപ്രചാരകനാകാതെ തിരഞ്ഞെടുപ്പ് സംസ്ഥാനത്തേക്ക് പോയാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെക്കൊണ്ട് നടപടിയെടുപ്പിക്കാം. സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ നിന്ന് പണം കുറയ്‌ക്കാം.” – പ്രചാരക പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.