തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നാളെ ഹാജരാകാൻ നോട്ടീസ് നൽകിയ ഇഡി ഉദ്യോഗസ്ഥരോട് തട്ടിക്കയറി സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്. തൊഴിലാളി ദിനം ആണെന്നും ഹാജരാകാൻ കഴിയില്ലെന്നുമാണ് വർഗീസ് അറിയിച്ചത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യൽ കഴിഞ്ഞപ്പോൾ ആണ് ഇഡി നോട്ടീസ് നൽകിയത്. സിപിഎം അക്കൗണ്ട് വിവരങ്ങൾ പൂർണമായി നൽകിയില്ലെന്നും ഇ ഡി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എം.എം. വര്‍ഗീസിനെ 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഇ ഡി വിട്ടയച്ചത്.
അറസ്റ്റിനെ ഭയപ്പെടുന്നില്ലെന്നും ഇഡി വിളിച്ചതു കൊണ്ടാണ് താന്‍ വന്നതെന്നും എന്തിനാണ് വിളിച്ചതെന്ന് ഇഡിയോട് ചോദിക്കണമെന്നുമാണ് രാവിലെ ഹാജരാകാനെത്തിയപ്പോള്‍ വര്‍ഗീസ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. കരുവന്നൂര്‍ ബാങ്കിനു പുറമെ തൃശ്ശൂർ ജില്ലയിലെ മറ്റ് സഹകരണ ബാങ്കുകളിലും സിപിഎമ്മിന് അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച വിരങ്ങള്‍ കൈമാറണമെന്ന് നേരത്തെ ഇഡി അറിയിച്ചപ്പോഴും നല്കാന് കഴിയില്ലെന്ന നിലപാടാണ് വര്‍ഗീസ് സ്വീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് മുന്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ബിജുവിനെയും ഇഡി ചോദ്യം ചെയ്തിരുന്നു.