ദില്ലി: ബിജെപിയെ നേരിടാനുള്ള കരുത്തില്ലാത്തതിനാൽ പ്രതിപക്ഷം സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി വീഴ്ത്താനായി സാങ്കേതിക വിദ്യയെ അവര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ കരാഡില്‍ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള വ്യാജ വീഡിയോകള്‍ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആളുകള്‍ ജാഗരൂകരായി ഇരിക്കണമെന്നും മോദി നിര്‍ദേശിച്ചു. ഇത്തരത്തിലുള്ള വ്യാജ വീഡിയോകള്‍ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മോദി പറഞ്ഞു.
‘തന്നെയും അമിത് ഷായെയും, ജെപി നദ്ദയെയും പോലുള്ള നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളെ വളച്ചൊടിച്ച് കാണിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗിക്കുന്നുണ്ട്. ഇത് സാമൂഹിക അന്തരീക്ഷത്തെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും മോദി ആരോപിച്ചു. എന്റെ ശബ്ദത്തിലായിരിക്കും ഈ വ്യാജ വീഡിയകോള്‍ ഉണ്ടാവുക. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും.
ഇത്തരം വീഡിയോകളെ കുറിച്ച് പോലീസിനെ അറിയിക്കാന്‍ നിങ്ങള്‍ ശ്രമിക്കണം. അടുത്ത ഒരു മാസത്തിനുള്ളില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമം. വ്യാജ വീഡിയോകളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം വീഡിയോകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും’ മോദി ആവശ്യപ്പെട്ടു.