നെയ്യാറ്റിൻകര: ആതുര സേവന, ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് മഹത്തായ സംഭാവനകൾ നൽകുന്ന സ്ഥാപനമായ നിംസ് മെഡി സിറ്റിയും പ്രഭാത് ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളീയം 2022 എന്ന പുസ്തകോത്സവത്തിന് ഇന്ന് സമാപനം. നവംബർ 23 ന് മുൻ ചീഫ് സെക്രട്ടറിയും സാഹിത്യകാരനുമായ കെ ജയകുമാറാണ് പുസ്തകോത്സവവും നെയ്യാറ്റിൻകര സാംസ്ക്കാരിക സംഗമവും ഉദ്ഘാടനം ചെയ്തത്. കേരളീയം 2022 ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് റവന്യൂ മന്ത്രി കെ രാജനായിരുന്നു. രണ്ടാം ദിവസം നടന്ന കേരളീയം കലോത്സവം സിനിമാ താരം കൊല്ലം തുളസി ഉദ്‌ഘാടനം ചെയ്തു. മൂന്നാം ദിവസമായ ഇന്ന് രാവിലെ പ്രമുഖ എഴുത്തുകാർ അണിനിരക്കുന്ന കവിയരങ്ങും കഥയരങ്ങും നടക്കും. പ്രശസ്ത കവി തലയിൽ മനോഹരം നായർ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് പരിസ്ഥിതി ഭക്ഷണം ആരോഗ്യം എന്ന വിഷയത്തിൽ സെമിനാർ നടക്കും. എം എൽ എ കെ ആൻസലൻ സെമിനാർ ഉദ്‌ഘാടനം ചെയ്യും.
സമാപന സമ്മേളനം ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്‌ഘാടനം ചെയ്യും. നിംസ് മെഡിസിറ്റിയുടെ മാനേജിങ് ഡയറക്ടർ എം എസ് ഫൈസൽഖാൻ സമാപന സമ്മേളനത്തിൽ ആമുഖ പ്രഭാഷണം നടത്തും. സമൂഹത്തിൽ മനുഷ്യത്വത്തിന് പ്രഥമ സ്ഥാനം ഉണ്ടെന്നും മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനും അതീതമായി മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കണമെന്നും ഉദ്‌ഘാടന സമ്മേളനത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എഴുത്തും വായനയും സാഹിത്യവും ഏറ്റവും കൂടുതൽ പ്രചരിക്കേണ്ടത് ആരോഗ്യപ്രവർത്തകർക്കിടയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നെയ്യാറ്റിൻകര സാംസ്ക്കാരിക സംഗമത്തിൽ പ്രമുഖരായ കവികളും എഴുത്തുകാരും പങ്കെടുത്തു. പ്രശസ്ത കവികളായ ഗിരീഷ് പരുത്തിമഠത്തിന്റെയും തലയിൽ മനോഹരൻ നായരുടെയും നേതൃത്വത്തിൽ കോട്ടുകാൽ എം എസ് ജയരാജ്, മാറനല്ലൂർ സുധി, അരുമാനൂർ രതികുമാർ, മണികണ്ഠൻ മണലൂർ, എ കെ അരുവിപ്പുറം, സതീഷ് ചന്ദ്രകുമാർ പെരുമ്പഴുതൂർ, കരിക്കകം ശ്രീകുമാർ, കുമാർ സംയോഗീ, സുരജാ മുരുകൻ, ശ്യാമപ്രസാദ് കോട്ടുകാൽ, ഡോ. ചന്ദ്രു കാർത്തിക, രതീഷ് ചന്ദ്രൻ മാരായമുട്ടം തുടങ്ങിയ നിരവധി കവികൾ പങ്കെടുത്തു.