Wednesday, April 24, 2024
spot_img

ഫുട്‌ബോൾ താരാരാധനയായി മാറുന്നത് ശരിയല്ല! ഇസ്ലാമിൽ ഇത്തരം ആരാധനകൾക്ക് വിലക്കുണ്ട്; വിശ്വാസികൾക്ക് ഫുട്‌ബോൾ ലഹരി ആകരുതെന്ന മുന്നറിയിപ്പുമായി സമസ്ത

മലപ്പുറം: നാടാകെ ലോകകപ്പ് ഫുട്ബോളിന്റെ ആവേശം കത്തിക്കയറുകയാണ്. എന്നാൽ, ലോകകപ്പ് ടൂർണമെന്റിനെ എങ്ങനെ സമീപിക്കണമെന്ന് വിശ്വാസികൾക്ക് നിർദേശവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന കമ്മിറ്റി രം​ഗത്ത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മുമ്പുള്ള ഖുത്വബക്ക് സംസാരിക്കാനായി ഖത്തീബുമാർക്ക് നൽകിയ വിഷയത്തിലാണ് സമസ്ത ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഫുട്ബോൾ കായികാഭ്യാസമെന്ന നിലയിൽ നിഷിദ്ധമായ കളിയല്ലെന്നും മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക് ഗുണകരമാവുന്ന ഏതൊന്നും അടിസ്ഥാനപരമായി മനുഷ്യന് അനുവദനീയമാണെന്നും മുഹമ്മദ് നബി ഓട്ട മത്സരത്തിന് പ്രോത്സാഹിപ്പിക്കുമായിരുന്നുവെന്നും സമസ്ത നൽകിയ പ്രസം​ഗക്കുറിപ്പിൽ പറയുന്നു.

താരാരാധന ഇസ്ലാമിക വിരുദ്ധവും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതുമാണ് സമസ്തയുടെ ജമിയത്തുൽ ഖുതുബ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ ധൂർത്താണ്. പോർച്ചുഗൽ പോലുള്ള രാജ്യങ്ങളെ പിന്തുണയ്‌ക്കുന്നതേ തെറ്റാണ്. രാത്രിയിലെ കളി കാണൽ ആരാധന തടസ്സപ്പെടുത്തുമെന്നും നാസർ ഫൈസി കൂടത്തായി പറയുന്നു.

ഫുട്‌ബോളിനെ എതിർത്തിട്ടില്ല. എന്നാൽ അമിതാവേശം ശരിയല്ല. ഫുട്‌ബോൾ ഒരു ജ്വരവും ലഹരിയുമായി മാറുന്നത് നല്ലൊരു പ്രവണതയല്ല. ഫുട്‌ബോൾ താരാരാധനയായി മാറുന്നത് ഒട്ടും ശരിയല്ല. ഇസ്ലാമിനെ സംബന്ധിച്ച് ഇത്തരം ആരാധനകൾക്ക് നിയന്ത്രണങ്ങളുണ്ട്. ദെെവത്തെ മാത്രമേ ആരാധിക്കാവൂ.

ഇന്ന് വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് ശേഷം പള്ളികളിൽ നടക്കുന്ന പ്രസംഗത്തിൽ താരാരാധനയും ഫുട്‌ബോൾ ജ്വരവും സംബന്ധിച്ച് സംസാരിക്കുമെന്നും, അതിൽ നിന്ന് യുവാക്കൾ പിന്മാറണമെന്ന് ആവശ്യപ്പെടുമെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു. മുൻപ് ലോകകപ്പ് ഫുട്‌ബോൾ നടന്നപ്പോഴും ഇത്തരം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും നാസർ ഫൈസി കൂടത്തായി ചൂണ്ടിക്കാട്ടി.

Related Articles

Latest Articles