തിരുവനന്തപുരം : പാറ്റൂരിലെ ഗുണ്ടാ ആക്രമണക്കേസിലെ പ്രതികളെ തേടി പോലീസ് പരക്കം പായുമ്പോൾ ഒളിവിലിരുന്ന് പ്രതി ഉന്നതരെ ഫോണില്‍ വിളിച്ചു.സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥയോടും സിപിഐ നേതാവിന്‍റെ മകളോടും പ്രതി ആരിഫ് ഫോണിലൂടെ സംസാരിച്ചത്. കേസിലെ മുഖ്യപ്രതി ഓംപ്രകാശിന്‍റെ ശിങ്കിടിയാണ് ആരിഫ്. മുട്ടട സ്വദേശി നിതിനെയും മറ്റ് നാലു പേരെയും തലയിൽ വെട്ടി പരുക്കേല്‍പ്പിച്ചശേഷം രക്ഷപ്പെട്ട കേസിലെ പ്രതികളാണ് ആരിഫും ഓംപ്രകാശും.
കേസിലെ രണ്ടാം പ്രതിയായ ആരിഫ് ഒളിവിലിരിക്കെയാണ് സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥയേയും ഇടതു നേതാവിന്‍റെ ബന്ധുവിനെയും ഫോണിലൂടെ ബന്ധപ്പെട്ടത് . വിഡിയോ കോളിലൂടെയായിരുന്നു സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയുമായുള്ള സംസാരം. വിവരം കിട്ടിയതിനെ തുടര്‍ന്നു പൊലീസ് ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തി. ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ആരിഫ് ഊട്ടിയിലുണ്ടെന്നു പൊലീസ് കണ്ടെത്തയത്.
ആക്രമണം നടക്കുന്നതിനു തൊട്ടു മുന്‍പും വിളിച്ചതിന്റെ തെളിവുകള്‍ പൊലീസിനു കിട്ടിയിട്ടുണ്ട്. ആക്രമണം നടന്നു 13 ദിവസം പിന്നിട്ടിട്ടും ആകെയുള്ള ഒന്‍പതു പ്രതികളില്‍ അഞ്ചു പേരെ പിടികൂടാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.
രാഷ്ട്രീയ–പൊലീസ് ബന്ധമാണ് പ്രതികളെ പിടികൂടാനുള്ള അലംഭാവത്തിനു കാരണമെന്നാണ് ആക്ഷേപം. ഗുണ്ടാ ബന്ധത്തിന്‍റെ പേരില്‍ പേട്ട സിഐ ഉൾപ്പെടെയുള്ളവരെ ഈ അടുത്ത് സസ്പെന്‍ഡു ചെയ്തിരുന്നു. തുടർന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. മ്യൂസിയം സിഐയും സൈബര്‍ സ്റ്റേഷനിലെ രണ്ടു സിഐമാരുമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.