കോഴിക്കോട് : 2006 ൽ നടന്ന വൈത്തിരി റിസോർട്ട് ഉടമയെ കൊലപ്പെടുത്തിയ കേസിൽ 17 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ. മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. കൊലപാതകത്തിന് ശേഷം 17 വർഷത്തോളം വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതി മുഹമ്മദ് ഹനീഫ. ഇന്റർപോളിന്റെ സഹായത്തോടെയാണ് ക്രൈംബ്രാഞ്ച് പ്രതിയെ പിടികൂടിയത്.
പ്രതിയെ കോഴിക്കോട് താമരശ്ശേരി കോടതിയിൽ ഹാജരാക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
2006 ലാണ് സംഭവം നടന്നത്. വൈത്തിരിയിലെ റിസോർട്ട് ഉടമയെ കാറിനുള്ളിൽ വെച്ച് അടിച്ച് കൊലപ്പെടുത്തുകയും ശേഷം ഉടമയെയും അദ്ദേഹത്തിന്റെ സഹായിയായ ഡ്രൈവറെയും കൊക്കയിലുപേക്ഷിക്കുകയുമായിരുന്നു. എന്നാൽ ഡ്രൈവർ മരിച്ചിരുന്നില്ല. ചികിത്സയിലായിരുന്ന അദ്ദേഹം ബോധം വീണ്ടെടുത്തതിന് ശേഷം നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായി പ്രവർത്തിച്ച പ്രതിയാണ് ഇന്റർപോളിന്റെ സഹായത്തോടെ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായ മുഹമ്മദ് ഹനീഫ. ഒളിവിലായിരുന്നെങ്കിലും ഇയാൾ കേരളത്തിലെത്തി വീട്ടിലേക്ക് പോകുന്നുണ്ടായിരുന്നു. ഇതിനിടെ, മറ്റൊരു അഡ്രസ് ഉപയോഗിച്ച് പാസ് പോർട്ട് പുതുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ക്രൈം ബ്രാഞ്ചിന് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.