ദില്ലി : ലിവിങ് ടുഗതർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യുന്നത് കർശനമാക്കുന്ന നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി . വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ .ചന്ദ്രചൂഡ് ഹർജി തള്ളിയത്. രാജ്യത്തെ എല്ലാ ലിവിങ് ടുഗതർ ബന്ധങ്ങളും രജിസ്റ്റർ ചെയ്യാനുള്ള മാർഗനിർദേശം തേടി ഒരു അഭിഭാഷകനാണ് പൊതുതാൽപര്യഹർജി സമർപ്പിച്ചത്. ഒരുമിച്ച് താമസിക്കുന്ന പങ്കാളികളുടെ സാമൂഹിക സുരക്ഷയും ഹർജിയിലൂടെ ആവശ്യപ്പെട്ടിരുന്നു. ലിവിങ് ടുഗതർ പങ്കാളികൾ കാരണമുണ്ടാകുന്ന കുറ്റകൃത്യങ്ങൾ കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഹർജിയിൽ സൂചിപ്പിച്ചിരുന്നു.
ഇതിനെതിരെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘‘എന്താണ് ഇത്? എന്തിനും ഏതിനും ആളുകൾ കോടതിയിയെ സമീപിക്കുന്നു . ഇത്തരം ഹർജികൾക്ക് ഇനി മുതൽ പിഴ ചുമത്തും. ആരുമായാണു രജിസ്ട്രേഷൻ? കേന്ദ്ര സർക്കാരുമായോ? ലിവിങ് ടുഗതർ ബന്ധത്തിനുള്ള ആളുകളുമായി കേന്ദ്ര സർക്കാർ എന്തു ചെയ്യാനാണ്? ആളുകൾക്ക് സുരക്ഷ ഒരുക്കാൻ ശ്രമിക്കുകയാണോ അതോ ആളുകൾ ലിവിങ് ടുഗതർ ബന്ധങ്ങളിൽ ഏർപ്പെടുന്നത് തടയാൻ ശ്രമിക്കുകയാണോ ലക്ഷ്യം?’’– ചീഫ് ജസ്റ്റിസ് ചോദിച്ചു.\