ദില്ലി : യുവതിയുടെ മുറിച്ചുമാറ്റിയ ശരീര അവശിഷ്ടങ്ങൾ പ്‌ളാസ്റ്റിക് സഞ്ചിയിൽ കണ്ടെത്തി.സരായ് കാലേ ഖാൻ മേഖലയിലെ റാപിഡ് മെട്രോ നിർമ്മാണം നടക്കുന്ന സ്ഥലത്താണ് ശരീരാവശിഷ്ടങ്ങൾ സഞ്ചിയിൽ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്.തലയോട്ടി, കൈപ്പത്തി, രണ്ട് എല്ലുകൾ, നീളൻ തലമുടി എന്നിവയാണ് സഞ്ചിയിലുണ്ടായിരുന്നത്.
ദുർഗന്ധത്തെത്തുടർന്ന് സ്ഥലത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾ നടത്തിയ തിരച്ചിലിൽ ശരീരഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. ഇവർ പോലീസിൽ ഉടനെ അറിയിക്കുകയായിരുന്നു. അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി ദില്ലി എയിംസിലെ ട്രോമ സെന്ററിലേക്ക് മാറ്റി. ഇരയെ തിരിച്ചറിയാനുള്ള നടപടികൾ ഊർജ്ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു,
രാത്രിയിൽ കൊലപാതകി തന്നെയാവാം സഞ്ചി ഉപേക്ഷിച്ചതെന്ന സംശയത്തിലാണ് അന്വേഷണസംഘം. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്.ദില്ലി-യു.പി അതിർത്തിയായ നോയിഡയിൽ മാർച്ച് 16ന് രണ്ട് കാലുകളും ഒരു കൈയും കണ്ടെത്തിയിരുന്നു. സരായ് കാലേ ഖാൻ മേഖലയിൽ കണ്ടെത്തിയ ശരീര ഭാഗങ്ങൾക്ക് ഇവയുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പോലീസിനെ വഴിതെറ്റിക്കാൻ കൊലപാതകി വിവിധയിടങ്ങളിലായി ശരീര ഭാഗങ്ങൾ വലിച്ചെറിഞ്ഞതാണോയെന്നും സംശയിക്കുന്നു.