ദില്ലി : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ കരസേനാ ട്രക്കിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 5 ജവാന്മാർ വീരമൃത്യു വരിച്ച സംഭവത്തിൽ ഏഴു ഭീകരർ ഉൾപ്പെട്ടിരുന്നതായി സൂചന. പാകിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്നും സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്നലെ ജമ്മു ഡിവിഷനിലെ ഭിംബർ ഗലിയിൽനിന്നു സംഗിയോടിലേക്കു മണ്ണെണ്ണയുമായി പോയ ട്രക്കിന് നേരെ ഭീകരർ വെടിവയ്ക്കുകയും ഗ്രനേഡ് എറിയുകയുമായിരുന്നു.
ഭീകരർക്ക് ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ തുടങ്ങിയ സംഘടനകളുടെ സഹായം ലഭിച്ചിരുന്നുവെന്ന് രഹസ്യന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കി. ജയ്ഷെ പിന്തുണയുള്ള പീപ്പിൾസ് ആന്റി – ഫാഷിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) ആണ് ആക്രമണത്തിന് ഉത്തരവാദിയെന്നാണ് സൂചന. ഭീകരർ പാകിസ്ഥാനിൽ നിന്ന് കശ്മീരിലേക്ക് വന്നത് റജൗറി, പൂഞ്ച് വഴിയാണെന്ന റിപ്പോർട്ടുകൾ സുരക്ഷാ ഏജൻസികൾ പരിശോധിച്ചുവരുന്നുണ്ട്. ജയ്ഷെ, ലഷ്കർ ഭീകരരോട് പാക്ക് അധിനിവേശ കശ്മീരിലെ പല സ്ഥലങ്ങളിലും ഒത്തുചേരാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇവരെ അതിർത്തി ഗ്രാമങ്ങളിൽ ഒളിപ്പിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട ഭീകരരെ കണ്ടെത്താൻ ബത്ത – ഡോരിയ മേഖലയിൽ വന്‍ തിരച്ചിലാണ് സൈന്യം നടത്തുന്നത്.

