മിര്‍പൂർ : ഇന്ത്യൻ സീനിയർ ടീമിലുള്ള അരങ്ങേറ്റം ഗംഭീരമാക്കി മലയാളി ക്രിക്കറ്റ് താരം മിന്നു മണി. തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ വിക്കറ്റെടുത്ത് മിന്നു മണി തിളങ്ങിയപ്പോൾ ആദ്യ ട്വന്റി20യിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസിലൊതുങ്ങി. മൂന്ന് ഓവറുകൾ പന്തെറിഞ്ഞ മിന്നു മണി 21 റൺസ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് സ്വന്തമാക്കിയത്. ബംഗ്ലദേശ് ഓപ്പണർ ഷമീമ സുൽത്താനയാണ് മിന്നുവിന്റെ പന്തിൽ ജെമീമ റോഡ്രിഗസിന് പിടി കൊടുത്ത് പുറത്തായത്.
ഷൊർണ അക്തർ (28 പന്തിൽ 28), ശോഭന മൊസ്താരി (33 പന്തിൽ 23), ശാതി റാണി (26 പന്തിൽ 22) എന്നിവരാണ് ബംഗ്ളാദേശിന്റെ പ്രധാന സ്കോറർമാർ. പൂജ വസ്ത്രകാറും ഷെഫാലി വർമയും ഇന്ത്യയ്ക്കായി ഓരോ വിക്കറ്റ് വീഴ്ത്തി.
ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന കേരളത്തിൽനിന്നുള്ള ആദ്യ താരമാണ് മിന്നു മണി.വയനാട് മാനന്തവാടി ചോയിമൂലയിലെ മണി-വസന്ത ദമ്പതിമാരുടെ മകളാണ്. നേരത്തേ ഇന്ത്യ എ ടീമിനായി കളിച്ചിട്ടുള്ള മിന്നു 18 അംഗ ടീമില്‍ നിന്നാണ് പ്ലേയിങ് ഇലവനിലേക്കെത്തുന്നത്. നേരത്തേ നടന്ന വനിതാ ഐപിഎല്ലില്‍ ദില്ലിക്യാപിറ്റല്‍സ് ടീമിലും താരം ഉണ്ടായിരുന്നു. ഇതോടെ വനിതാ ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ മലയാളി വനിതാ താരം എന്ന നേട്ടവും മിന്നു സ്വന്തമാക്കി.