വിശാഖപട്ടണം : സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ ആന്ധ്ര സർക്കിൾ ഇൻസ്പെക്ടർ സ്വർണലത ഉന്നതരുമായി അടുത്തബന്ധം പുലർത്തിയിരുന്നതായി ആക്ഷേപമുയരുന്നു. സിനിമാമോഹം തലയ്ക്ക് പിടിച്ച ഇവർ ആന്ധ്രയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹായത്തോടെയാണ് എപി 31 എന്ന ചിത്രത്തിൽ അഭിനയിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്.
ഹോംഗാർഡ് എസ്എസ്ഐ ആയിരിക്കുമ്പോൾ നിയമനവുമായി ബന്ധപ്പെട്ടു നിരവധി ആരോപണങ്ങളാണ് ഇവർക്കെതിരെ ഉയർന്നത്. ഇതോടെ വിജയവാഡയിലേക്കു സ്ഥലം മാറ്റി. കുറച്ചുകാലം അവിടെ ജോലി ചെയ്തശേഷം വൈഎസ്‌ആർ കോൺഗ്രസ് പാർട്ടി നേതാക്കളുടെ ശുപാർശയോടെ വിശാഖപട്ടണത്തിലേക്കു സ്ഥലംമാറ്റം ലഭിച്ചു.
ആദ്യം മുതൽ തന്നെ സിനിമയിൽ താൽപര്യമുണ്ടായിരുന്ന സ്വണ്ണലതയ്ക്ക് സമൂഹമാദ്ധ്യമത്തിൽ റീൽസുകൾ ചെയ്യുന്നത് ഹോബിയായിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ഒരു സിനിമയിൽ മികച്ച വേഷം ഉന്നത രാഷ്ട്രീയ നേതാവ് ഉറപ്പു നൽകിയതിനെത്തുടർന്ന് നൃത്ത പരിശീലനവും ഇവർ തുടങ്ങിയിരുന്നു. വൈഎസ്ആർ കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണ് സ്വർണലത പുലർത്തിയിരുന്നത്. ഇതിനിടെ സ്വർണലതയ്ക്കെതിരെ കേസെടുക്കാതിരിക്കാനായി ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് ഇടപെട്ടു എന്ന വാർത്ത പരന്നത് കടുത്ത വിമർശനങ്ങൾക്ക് കാരണമായി.