ദില്ലി : രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തിസ്‌ഗഢ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മറ്റന്നാൾ ചേരാനിരിക്കുന്ന I.N.D.I മുന്നണിയിൽ പങ്കെടുക്കില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി. ബുധനാഴ്ച ചേരാനിരിക്കുന്ന പ്രതിപക്ഷ മുൻകൂട്ടി നിശ്ചയിച്ച മറ്റൊരു പരിപാടി ഉള്ളതു കൊണ്ടാണ് യോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നത് എന്നാണ് മമതയുടെ വിശദീകരണം. താൻ യോഗത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും വടക്കൻ ബംഗാളിൽ ഏഴുദിവസത്തെ പരിപാടി ആസൂത്രണം ചെയ്തിട്ടുമെന്നാണ് മമത പറയുന്നത്. യോഗത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിൽ ഈ പരിപാടി നടത്തുമായിരുന്നില്ല. തീർച്ചയായും പോകുമായിരുന്നു. യോഗത്തെക്കുറിച്ച് അറിവില്ലാതിരുന്നതിനാൽ വടക്കൻ ബംഗാൾ പര്യടനത്തിന് പോകുന്നുവെന്ന് മമത കൂട്ടിച്ചേർത്തു .
അതേസമയം തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസിനോട് കടുത്ത അതൃപ്തിയാണ് മമതയ്ക്കുള്ളതെന്ന് റിപ്പോർട്ടുണ്ട്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് കോൺഗ്രസാണെന്നും ജനങ്ങളല്ലെന്നും മമത നേരത്തെ പ്രതികരിച്ചിരുന്നു. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്‌ഗഢ് എന്നിവിടങ്ങളിൽ I.N.D.I മുന്നണിയിലെ സഖ്യകക്ഷികളുമായി ധാരണയുണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നില്ല. സഖ്യത്തിൽ സീറ്റ് പങ്കിടുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഉണ്ടായ അനാസ്ഥയാണ് തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നിലെന്നും മമത പ്രതികരിച്ചിരുന്നു.