Sunday, September 20, 2026

ലഭിച്ചത് ശക്തമായ സിഗ്നൽ ! പ്രതീക്ഷകൾ സജീവമാകുന്നു !മുണ്ടക്കൈയിൽ റഡാർ സിഗ്നൽ ലഭിച്ചയിടത്ത് രാത്രിയും തെരച്ചിൽ തുടരുന്നു!

വയനാട് : വയനാടിനെ ഞെട്ടിച്ച ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ നാലാംദിനത്തിൽ ജീവന്റെ തുടിപ്പ് തേടിയുള്ള തെർമൽ റഡാർ പരിശോധനയിൽ സിഗ്നൽ ലഭിച്ച സ്ഥലത്ത് രാത്രിയും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ. ഫ്ലഡ് ലൈറ്റ് അടക്കം എത്തിച്ചാണ് പരിശോധന ആദ്യം കിട്ടിയ സിഗ്നല്‍ മനുഷ്യ ശരീരത്തില്‍ നിന്നാകാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ പറഞ്ഞെങ്കിലും പരിശോധന തുടരാനാണ് തീരുമാനം. ശക്തമായ സിഗ്നല്‍ ലഭിച്ച സാഹചര്യത്തിലാണ് പരിശോധന തുടരാന്‍ തീരുമാനിച്ചത്.

മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്ന് തുടര്‍ച്ചയായി ശ്വാസത്തിന്‍റെ സിഗ്നല്‍ ലഭിച്ചത്. ഒരു വീടിന്റെ അടുക്കള ഭാഗത്താണ് മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്.3 പേരെ ഈ വീട്ടിൽ നിന്ന് കാണാതായിട്ടുണ്ട് എന്നാണ് വിവരം. നേരത്തെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടർന്ന് പരിശോധന നിറുത്തി ഉദ്യോഗസ്ഥര്‍ മടങ്ങിയെങ്കിലും പരിശോധന തുടരാന്‍ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് എല്ലാവരും തിരിച്ചെത്തുകയായിരുന്നു.

Related Articles

Latest Articles