ലോകത്തെ ഏറ്റവും അപകടകാരികളായ ഭീകരഗ്രൂപ്പായി കണക്കാക്കപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റിൽ ആഭ്യന്തര സംഘർഷം മൂർച്ചിച്ചതായി റിപ്പോർട്ട്. സംഘർഷത്തിന്റെ ഭാഗമായി ആഭ്യന്തര അട്ടിമറി നടത്തി ഐ എസിന്റെ നേതൃത്വം പിടിച്ചെടുക്കാൻ ഒരു കൂട്ടം വിദേശ റിബലുകൾ ശ്രമം നടത്തിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിഴക്കൻ സിറിയയിലെ ഹജീൻ ഗ്രാമത്തിൽ കഴിഞ്ഞ ജനുവരി 10 നാണ് അട്ടിമറി ശ്രമം നടന്നത്. ശ്രമം പരാജപ്പെട്ടതിനെ തുടർന്ന് വിമതർ പിന്മാറിയെങ്കിലും ജീവന് ഭീഷണി നേരിട്ടതിനെ തുടർന്ന് ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബഗ്ദാദി ഒളിവിൽ പോയതായാണ് സൂചന. വിമത നേതാവിന്റെ തലക്ക് ബഗ്ദാദി ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. അബു മുത്ത അൽ ജസൈറിയാണ് ഈ വിമതനേതാവെന്ന് പൊതുവെ കരുതപ്പെടുന്നു.
ഐ എസിന്റെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന ബ്രിട്ടീഷ്- അമേരിക്കൻ ഇന്റലിജിൻസ് ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം, രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഐ എസിന്റെ ഉന്നത നേതാക്കൾ ഹജീൻ ഗ്രാമത്തിൽ ഒത്തുകൂടിയത്. ഒരിക്കൽ 70,000 ത്തോളം ഭീകരർ അംഗങ്ങളായിരുന്ന ഐ ഐസിൽ ഇപ്പോൾ ആയിരത്തോളം പേരാണ് അവശേഷിക്കുന്നത്.