മുംബൈ : 64-കാരനായ വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി 3.25 കോടി രൂപ തട്ടിയ കേസില്‍ രണ്ടുയുവതികളടക്കം നാലുപേര്‍ക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോലാപൂര്‍ സ്വദേശിയായ വ്യവസായിയാണ് തട്ടിപ്പിനിരയായത്. മോണിക്ക ഭഗവാന്‍ എന്ന ദേവ് ചൗധരി, ലുബ്‌ന വസീര്‍ എന്ന സപ്‌ന, അനില്‍ ചൗധരി എന്ന ആകാശ്, മനീഷ് സോദി എന്നിവര്‍ക്കെതിരെയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് . 2019-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
അനില്‍ ചൗധരിയും സപ്‌നയും 2017-ലാണ് വ്യവസായിയുമായി സൗഹൃദത്തിലാകുന്നത്. ഇദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങളും ധനവും വിശദമായി മനസിലാക്കിയ സംഘം തട്ടിപ്പിനായി വ്യവസായിയെ തെരഞ്ഞെടുക്കുകയായിരുന്നു
2019-ല്‍ വ്യവസായി താമസിച്ചിരുന്ന മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സപ്‌നയും മോണിക്കയും എത്തുകയും മോണിക്ക ഇയാളുമായി മനഃപൂർവ്വം വഴക്കുണ്ടാക്കുകയും തുടര്‍ന്ന് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് ആരോപണമുന്നയിക്കുകയുമായിരുന്നു . വ്യവസായിയെ ഭയപ്പെടുത്താനും വിശ്വസിപ്പിക്കാനുമായിശരീരത്തില്‍ കോഴിയുടെ ചോര പുരട്ടി പരിക്കേറ്റെന്ന് അഭിനയിച്ചത്. തന്നെയും സുഹൃത്തായ സപ്‌നയെയും ലൈംഗികമായി ഉപദ്രവിച്ചെന്ന് പറഞ്ഞ് പരാതി നല്‍കുമെന്നായിരുന്നു മോണിക്കയുടെ ഭീഷണി. വഴക്കിന്റെ വീഡിയോയും ഇവര്‍ പകര്‍ത്തിയിരുന്നു.
തുടര്‍ന്ന് 3.25 കോടി രൂപയാണ് നാലംഗസംഘം വ്യവസായിയെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. നേരത്തെ പകര്‍ത്തിയ വീഡിയോ കാണിച്ച് രണ്ടുകോടി രൂപ കൂടി ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് 2021-ല്‍ വ്യവസായി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഉടനടി പോലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.