ബെംഗളൂരു: കർണാടക-തമിഴ്‌നാട് അതിർത്തിപ്രദേശമായ അത്തിബല്ലയിൽ ദേശീയ പാതയോരത്ത് പ്രവർത്തിച്ചിരുന്ന പടക്ക കടയ്ക്ക് തീപിടിച്ച് 11 പേർക്ക് ദാരുണാന്ത്യം. ഇന്ന് വൈകുന്നേരം നാലരയോടെ കടയില്‍ പടക്കം ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അഞ്ച് കടകള്‍ക്കാണ് തീപിടിച്ചത്. പടക്കം ഇറക്കിയ വാഹനമുൾപ്പെടെ അപകടത്തിൽ കത്തിപ്പോയി. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ജീവനക്കാരനെ കാണാനില്ലെന്നും വിവരം ലഭിക്കുന്നുണ്ട്.
ദീപാവലി ആഘോഷത്തിന് മുന്നോടിയായി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന പടക്കങ്ങൾ തീപിടിത്തത്തിൽ പൊട്ടിത്തെറിച്ചു. കടകൾക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും കത്തിനശിച്ചു. നാശനഷ്ടങ്ങളുണ്ടാകാതിരിക്കാൻ പോലീസ് ഗതാഗതം നിർത്തിവച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ബെംഗളൂരു റൂറൽ എസ്പി മല്ലികാർജുൻ ബലദന്ദി പറഞ്ഞു.