അഹമ്മദാബാദ്: സൂറത്തിനെ നടുക്കിക്കൊണ്ട് പട്ടാപ്പകൽ ബാങ്ക് കൊള്ളയടിക്കപ്പെട്ടു. സൂറത്ത് നഗര ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ‘ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ‘ ശാഖയാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്കിലേക്ക് ഇരച്ചെത്തിയ അഞ്ചംഗസംഘം തോക്ക് ചൂണ്ടി ജീവനക്കാരെയും ഇടപാടുകാരെയും ഭീഷണിപ്പെടുത്തി അഞ്ചുമിനിറ്റിനിടെ 14 ലക്ഷം രൂപ കവരുകയായിരുന്നു. കവർച്ചയ്ക്ക് പിന്നാലെ പുറത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുകളില്‍ രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. നഗരത്തിലും സമീപപ്രദേശങ്ങളിലും കർശന വാഹന പരിശോധന നടക്കുകയാണ് . സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ഫോണ്‍ കോളുകളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗസംഘം ഹെല്‍മെറ്റ് ധരിച്ചും മുഖംമറച്ചുമാണ് ബാങ്കില്‍ കയറിയത്. കെട്ടിടത്തിനുള്ളില്‍ കടന്നതിന് പിന്നാലെ ഇവര്‍ ജീവനക്കാര്‍ക്ക് നേരേയും ബാങ്കിലെത്തിയ ഇടപാടുകാര്‍ക്ക് നേരേയും തോക്ക് ചൂണ്ടി. ശേഷം കൗണ്ടറുകളിലുള്ള മുഴുവൻ പണവും തങ്ങളുടെ ബാഗിലേക്ക് നിറയ്ക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ എല്ലാവരെയും മറ്റൊരു മുറിയിലേക്ക് മാറ്റി. പിന്നാലെ സംഘത്തിലെ ഒരാള്‍ കൗണ്ടറുകളില്‍നിന്ന് പണം ബാഗുകളിലേക്ക് വാരിയിടുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് സംഘം ബാങ്കില്‍നിന്ന് രക്ഷപ്പെടുകയുമായിരുന്നു.