തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കേരള വനിതാ കമ്മീഷന്റെ മിന്നൽ സന്ദർശനം. ക്ഷേത്രത്തിലെ വനിതാ ജീവനക്കാരുടെ ബുദ്ധിമുട്ടുകളും വിഷമതകളും നേരിട്ട് കണ്ടു മനസിലാക്കാനും അവരുടെ പരാതികൾ കേൾക്കാനുമാണ് വനിതാ കമ്മീഷൻ മിന്നൽ സന്ദർശനം നടത്തിയത്. കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവരുടെ സംഘമാണ് ഇന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ തത്വമയിക്ക് ലഭിച്ചു.
കഴിഞ്ഞ മാസം ആറാം തീയതിയാണ് ഗുരുതരമായ ആചാര ലംഘനം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻറെ ഓഫീസിനുള്ളിൽ വച്ച് നടന്നത്. ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ട് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യലയത്തിൽ ബിരിയാണി വിതരണം ചെയ്ത് ജീവനക്കാർ കഴിച്ചത് വൻ വിവാദമായി മാറിയിരുന്നു. ചിക്കൻ ബിരിയാണി ഓർഡർ ചെയ്ത് ക്ഷേത്രം ഓഫീസിൽ വിളമ്പിക്കഴിച്ച വിവരം തത്വമയി ന്യൂസാണ് പുറം ലോകത്തെ അറിയിച്ചത് . ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഓഫീസിലെ വിളക്കിനു മുന്നിലായിരുന്നു ബിരിയാണി കൊണ്ട് വച്ചിരുന്നത്. തത്വമയിലൂടെ ഈ കടുത്ത ആചാര ലംഘനം അറിഞ്ഞ വിശ്വാസി സമൂഹം കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. പിന്നാലെ തത്വമയിയുടെ ചുവട് പറ്റി മുഖ്യധാര മാദ്ധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തു.
സംഭവം വിവാദമായതോടെ വിശ്വാസികളും ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇത് ആദ്യത്തെ സംഭവമല്ലെന്നും ജീവനക്കാരിൽ പലരും മദ്യവും മാംസവും അതേ സ്ഥലത്തി ഉപയോഗിക്കാറുണ്ടെന്നും പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഭരണ സമിതി ക്ഷേത്ര പരിസരത്ത് സസ്യേതര ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തിയിരുന്നു.

