മാനന്തവാടി : പുൽപ്പള്ളി പാക്കത്ത് കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരനായ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ (55) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരവേ മരിച്ചത്. ഇന്ന് രാവിലെ 9.30ന് ചെറിയമല ജങ്ഷനിൽ വച്ചാണ് പോളിനെ കാട്ടാന ആക്രമിച്ചത്.
കാട്ടാനയെ കണ്ട് ഭയന്നോടിയ പോൾ വീണു പോവുകയും പുറകേയെത്തിയ ആന പോളിന്റെ നെഞ്ചിൽ ചവിട്ടുകയുമായിരുന്നു. ചവിട്ടിന്റെ ആഘാതത്തിൽ പോളിന്റെ വാരിയെല്ലുൾപ്പെടെ തകർന്നു.നിലവിളി കേട്ട് ഓടിയെത്തിയ തൊഴിലുറപ്പ് പണിക്കാരാണ് ഒച്ചവെച്ച് കാട്ടാനയെ ഓടിച്ചത്. ഉടനെ പോളിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ശേഷം അടിയന്തര ശസ്ത്രക്രിയ നടത്തിയശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇതിനിടെ മാനന്തവാടി ആശുപത്രിയിൽ തടിച്ചുകൂടിയ ജനം ചികിത്സ വൈകുന്നുവെന്ന് ആരോപിച്ച് പ്രതിഷേധിച്ചു.സബ് കലക്ടറുൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയാണ് പ്രശ്നം തണുപ്പിച്ചത്. ഇതിനിടെ എയർ ആംബുലൻസ് എത്തിയെങ്കിലും ഉപയോഗിക്കാനായില്ല.